g

പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന

കൊല്ലം: തനിക്കെതിരെ കാസ്റ്റിംഗ് ഡയറക്ടറായ യുവതി ഉന്നയിച്ച ആരോപണങ്ങൾ തള്ളി എം.മുകേഷ് എം.എൽ.എ. യുവതിയെ ഇതുവരെയും കണ്ടിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

മുകേഷിനെതിരെ 2018 ൽ മീ ടൂ ആരോപണം ഉന്നയിച്ച യുവതി വീണ്ടും രംഗത്തെത്തിയ സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുകേഷ്.

ആറു കൊല്ലം മുമ്പ് ഇതേ ആരോപണം ഉയർന്നപ്പോൾ സ്ഥാനാർത്ഥി നിർണയത്തിൽ പോലും എതിരഭിപ്രായം ഉയർന്നിരുന്നു. രാജി വച്ചു, ദാ പോയി, പിടിക്കപ്പെട്ടു എന്നൊക്കെ പറഞ്ഞവരുമുണ്ട്. മൂന്ന് നേതാക്കൾ താനാണ് സ്ഥാനാർത്ഥിയെന്നു പറഞ്ഞ് നാണം കെട്ടില്ലേ. രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നിൽ. സി.പി.എമ്മിന്റെ എം.എൽ.എ ആയതിനാൽ കേറിയിറങ്ങി എന്തും പറയാമെന്നാണെന്നും മുകേഷ് പറഞ്ഞു.

2018 ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ താൻ പറഞ്ഞു, തനിക്ക് ഓർമ്മയില്ലെന്ന്. പല പ്രാവശ്യം താൻ ഫോൺ വിളിച്ചു, എടുത്തില്ലെന്നാണ് പറയുന്നത്. ഫോണെടുക്കാത്തത് താനാണോ അല്ലയോയെന്ന് എങ്ങനെ അറിയും. മുമ്പ് നടന്ന കാര്യം ഇപ്പോൾ കൊണ്ടുവരുന്നത് ബാലിശമാണ്, വളരെ മോശം. സി.പി.എമ്മിന്റെ എം.എൽ.എ അല്ലായിരുന്നെങ്കിൽ ഇവർ തിരിഞ്ഞുനോക്കുമായിരുന്നോ. ഇത് എന്നെ ലക്ഷ്യംവച്ചുള്ള കാര്യമാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. ഗൂഢാലോചനയ്ക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും അദ്ദേഹം പറഞ്ഞു.