t


അഞ്ചാലുംമൂട്: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ട റോഡുകൾ, ഒരു വർഷം പിന്നിട്ടിട്ടും പൂർവ സ്ഥിതിയിലാക്കാത്തതിനാൽ പനയം പഞ്ചായത്തിലെ 16 വാർഡുകാർ ദുരിതത്തിൽ. പഞ്ചായത്തിലെ പെരുമൺ ഒന്ന്, രണ്ട്, ചാത്തിനാംകുളം, പാമ്പാലിൽ, ചെമ്മക്കാട്, ചിറ്റയം, പി.എച്ച്.സി, ഗുരുകുലം, കോവിൽമുക്ക്, പനയം, അമ്പഴവയൽ, ചോനംചിറ, താന്നിക്കമുക്ക്, കണ്ടച്ചിറ, ചാറുകാട് വാർഡുകളിലെ റോഡുകളാണ് പൊളിച്ചിട്ടിരിക്കുന്നത്.

ഇവിടങ്ങളിൽ കാൽനട യാത്രപോലും ദുഷ്‌കരമായി. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. സ്വകാര്യബസുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നത് തകർന്ന് കിടക്കുന്ന ഈ റോഡുകളിലൂടെയാണ്. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ പലതവണ ജൽജീവൻ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്നും എട്ട് കിലോമീറ്റർ റോഡ് മാത്രം പൂർവസ്ഥിതിയിലാക്കാനുള്ള വ്യവസ്ഥ മാത്രമേ കരാറിലുള്ളൂ എന്നുമാണ് ജൽജീവൻ മിഷൻ അധികൃതർ പഞ്ചായത്തിന് നൽകിയ മറുപടി. തനത് ഫണ്ടില്ലാത്തതിനാൽ പഞ്ചായത്തിന് സ്വന്തം നിലയിൽ റോഡുകൾ ടാർ ചെയ്യാനാകാത്ത സ്ഥിതിയാണ്.

ഈ ഭാഗങ്ങളിലൂടെ വാഹനം ഓടിച്ച് കിട്ടുന്ന വരുമാനം അറ്റകുറ്റപ്പണികൾക്ക് ചെലവഴിക്കേണ്ട അവസ്ഥയാണെന്നാണ് പ്രദേശത്തെ സ്വകാര്യബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും പറയുന്നത്. റോഡ് നന്നാക്കാത്ത ജൽജീവൻ മിഷൻ അധികൃതരുടെ നടപടിക്കെതിരെ പ്രക്ഷാഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പനയം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.


വാഹനയാത്ര അതികഠിനം

അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള യാത്ര, പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളിലും അതി കഠിനമാണ്. ഗർഭിണികളുമായുള്ള യാത്രയാണ് കൂടുതൽ സങ്കീർണം. രാത്രിസമയത്തെ യാത്രകളിൽ വാഹനങ്ങൾ തകരാറിലാവുന്നതും പതിവായി. റോഡിലെ കുഴികളിലും മറ്റും വീണ് ഇരുചക്ര വാഹന യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കുഴിയിൽ വീണ് കാലൊടിഞ്ഞവരിൽ ഗുരുകുലം വാർഡ് മെമ്പറും ഉൾപ്പെടുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൽജീവൻ മിഷൻ അധികൃതരിൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.