ratheesh
രതീഷ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകൻ അറസ്റ്റിൽ. നീണ്ടകര, പനയിത്ര കിഴക്കതിൽ രതീഷാണ് (30) ചവറ പൊലീസിന്റെ പിടിയിലായത്. 13 വയസുകാരിയെയാണ് രതീഷ് പീഡിപ്പിച്ചത്. ഇതിന് ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ വീണ്ടും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.

പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടുകാർ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചപ്പോൾ രതീഷ് മൈസുരുവിലാണെന്ന് കണ്ടെത്തി. ഇയാൾ കൊല്ലത്തേക്ക് ട്രെയിനിൽ വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നു കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ചവറ പൊലീസിന് കൈമാറി. ചവറ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്‌കുമാർ, എസ്.സി.പി.ഒമാരായ മനീഷ്, അനിൽകുമാർ, സി.പി.ഒമാരായ ശ്യാം, വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.