അഞ്ചൽ : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര, നീലേശ്വരം സ്വദേശി സജയകുമാറാണ് അറസ്റ്റിലായത്. അഞ്ചൽ സൊസൈറ്റി ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വച്ച് 47,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇയാൾ കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും ഇത്തരത്തിൽ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അഞ്ചൽ പൊലീസ് പറഞ്ഞു. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ എത്തി ഇത്തരത്തിൽ മുക്ക് പണ്ടം പണയം വയ്ക്കുന്നത് സജയകുമാറിന്റെ സ്ഥിരം തൊഴിലാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സി.സി.ടി.വി ദൃശ്യത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ചൽ സി.ഐ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാർ, സിനീയർ സിവിൽ പൊലീസ് ഓഫീസർ വിനോദ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ്, റജ്ബീർ എന്നിവർ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.