ചേർപ്പ് : ആറാട്ടുപുഴ വില്ലേജ് ഓഫീസിൽ ഓഫീസറില്ലാത്തതിനാൽ ജനം ദുരിതത്തിൽ. വല്ലച്ചിറ പഞ്ചായത്ത് പരിധിയിൽ കാലവർഷക്കെടുതിയെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനിടെയാണ് മാസങ്ങളായി വില്ലേജ് ഓഫീസിൽ ജീവനക്കാരില്ലാത്തത്. ആറാട്ടുപുഴ വില്ലേജ് ഓഫീസിൽ ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസർ മേയ് 31ന് വിരമിച്ചതിനെ തുടർന്ന് പുതിയ നിയമനം നടത്തിയിട്ടില്ല. കാലവർഷ കെടുതിയെ തുടർന്ന് സർക്കാരിൽ നിന്ന് ലഭിക്കേണ്ട അനുകൂല്യങ്ങൾക്കായി നിരവധി പേരാണ് ദിവസേന വില്ലേജ് ഓഫീസിലെത്തുന്നത്.

വില്ലേജ് ഓഫീസർ ഇല്ലാത്തതിനെ തുടർന്ന് സമീപ വില്ലേജ് ഓഫീസുകളായ വല്ലച്ചിറ, ചേർപ്പ് എന്നിവിടങ്ങളിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. വില്ലേജിൽ നിന്ന് ലഭിക്കേണ്ട ഏറെ രേഖകൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച് അപേക്ഷിക്കാമെങ്കിലും അവ അനുവദിച്ച് നൽകാനായി ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്‌നമാകുന്നത്. പോക്കുവരവ് അടക്കമുള്ള വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലത്തെത്തി ചെയ്യേണ്ടതായ കാര്യങ്ങൾക്ക് വില്ലേജ് ഓഫീസറും ഫീൽഡ് ഓഫീസറും ഇല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.