തടസം നീക്കി
അരിമ്പൂർ : കുളവാഴയും ചണ്ടിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ച കൊട്ടച്ചാൽ ഇനി തടസങ്ങളില്ലാതെ ഒഴുകും. പുല്ലഴി, എൽത്തുരുത്ത് മേഖലയിൽ നിന്നടക്കം ചണ്ടിയും കുളവാഴയും വന്നടിഞ്ഞ കൊട്ടച്ചാലിന് നടുവിലെ ഇരുബണ്ടുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് അടിയിലെ തടസങ്ങൾ നീക്കി. മൂന്ന് ദിവസം കൊണ്ട് ആറ് തൊഴിലാളികൾ ചേർന്നാണ് കുളവാഴകൾ നീക്കം ചെയ്തത്. ഇതോടെ വെള്ളത്തിന്റെ നീരൊഴുക്ക് വർദ്ധിച്ചു. ഏനാമാവ് വഞ്ചിക്കടവിലെ കുളവാഴകൾ കൂടി നീക്കം ചെയ്താൽ മണലൂർത്താഴം പടവിൽ നിന്നുള്ള വെള്ളവും തടസമില്ലാതെ ഒഴുകും. ഈ മാസം 15ഓടെ ചാലാടി പഴംകോളിൽ കൃഷിക്ക് മുന്നോടിയായി പമ്പിംഗ് ജോലികൾ ആരംഭിക്കാനാകുമെന്നാണ് പടവ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. കുളവാഴകൾ നീക്കം ചെയ്ത പ്രദേശം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ചാലാടി പഴംകോൾ പ്രസിഡന്റ് മണി, സൂപ്പർവൈസർ അയ്യപ്പൻ എന്നിവർ സന്ദർശിച്ചു.
ചേറ്റുപുഴ മുതൽ ഏനാമാവ് വരെ 100 മീറ്റർ വീതിയിൽ അരിമ്പൂർ ചാലാടി പഴംകോളിനും പുല്ലഴിപ്പാടം പുത്തൻകോളിനും ഇടയിലൂടെയാണ് കൊട്ടച്ചാൽ ഒഴുകുന്നത്. ചിമ്മിനിയിൽ നിന്നും പുഴയ്ക്കൽ മേഖലയിൽ നിന്നും ഈ ചാൽ വഴിയാണ് വെള്ളം ഏനാമാവ് റെഗുലേറ്ററിൽ എത്തുന്നത്.