#എട്ടു വർഷത്തിനിടെ ഇരട്ടിയായി
തൃശൂർ: എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പോക്സോ) കേസുകളും ഇരട്ടിയായി. 2016ൽ സംസ്ഥാനത്ത് 2,131 പോക്സോ കേസുകളുണ്ടായിരുന്നത് 2023ൽ 4,641 ആയി. ഇക്കൊല്ലം ജൂൺ വരെ 2,180 കേസുകൾ രജിസ്റ്റർ ചെയ്തു.
അദ്ധ്യാപകർ, സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ, കുട്ടികളെ താലോലിക്കുന്ന കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ തുടങ്ങിയവരാണ് പ്രതി സ്ഥാനത്ത്. പ്രതികളിൽ സ്ത്രീകളുമുണ്ട്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിരുന്നത് കഴിഞ്ഞ വർഷം 3,155 ആയി. 2020 മുതലാണ് (426 കേസ്) കൂടാൻ തുടങ്ങിയത്. ഏറ്റവുമധികം വർദ്ധന 2023ലാണ്. 20 ശതമാനത്തിലധികവും ഹണിട്രാപ്പ് കേസാണ്. ജോലി വാഗ്ദാനം ചെയ്തുള്ളതും ഓൺലൈൻ വായ്പാ തട്ടിപ്പുമാണ് ഇതിലേറെയും. ഇക്കൊല്ലം ജൂൺ വരെ 1898 കേസുകൾ രജിസ്റ്റർ ചെയ്തു. ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനങ്ങളെപ്പറ്റി വീട്ടിലും വിദ്യാലയങ്ങളിലും കുട്ടികളെ ബോധവത്കരിക്കുകയാണ് പോം വഴി. തുറന്നു പറയാനും പഠിപ്പിക്കണം. അപരിചിതരുടെ സൗഹൃദാപേക്ഷ സ്വീകരിക്കാതിരിക്കുക, പരിചയമില്ലാത്തവരോട് ചാറ്റ് ചെയ്യാതിരിക്കുക, സംശയകരമായ ലിങ്കുകളിൽ ക്ളിക്ക് ചെയ്യാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം.
തടവും പിഴയും
പോക്സോ പ്രകാരം മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം. മോശം വാക്ക്, ശബ്ദം, ആംഗ്യം തുടങ്ങിയവയും കുറ്റമാണ്. സോഷ്യൽ മീഡിയയിൽ സുന്ദരികളുടെ ഫോട്ടോ വച്ചുള്ള ഫ്രണ്ട് റിക്വസ്റ്റിൽ നിന്നാണ് ഹണിട്രാപ്പിന്റെ തുടക്കം. ചാറ്റിംഗിൽ ഉറ്റ സൗഹൃദം സ്ഥാപിക്കും. വീഡിയോകാളിൽ സ്വകാര്യദൃശ്യങ്ങളും സംഭാഷണവും മറ്റും റെക്കാഡ് ചെയ്ത് പണം ആവശ്യപ്പെടും.
പോക്സോ
കേസുകൾ
2021..... 3516
2022..... 4518
2023..... 4641
സൈബർ
കേസുകൾ
2021..... 626
2022..... 723
2023..... 3155