1

തൃശൂർ: നാടിനെ ഏകീകരിക്കാൻ സാഹിത്യത്തിനും കലയ്ക്കും കഴിയുമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ബഹ്‌റിൻ കേരളീയ സമാജം പ്രവാസി കുടുംബ സംഗമമായ 'ഹാർമണി 2024' ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് വലുതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വയനാട്ടിലെ ദുരിതത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഇപ്പോഴാണ് സഹായം കിട്ടേണ്ടതെന്നും ഗോവ ഗവർണറും എൻ.കെ.പ്രേമചന്ദ്രനും വേദിയിലിരിക്കെ കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായം റവന്യൂമന്ത്രി കെ.രാജന് കെമാറി. ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ എം.പി രമ്യ ഹരിദാസ്, എഴുത്തുകാരൻ ബന്യാമിൻ, ജനറൽ കൺവീനർ ജോസ് പുതുക്കാടൻ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.

ബഹ്‌റിനിലെ സംരംഭകരായ വി.ഡി.തങ്കച്ചൻ, എൻ.ബി.പ്രശാന്ത്, കോശി എബ്രഹാം, പി.കെ.രാജു, രാജൻ വാര്യർ എന്നിവർക്ക് ഗവർണർ അവാർഡ് സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വർഗീസ് ജോർജ്, സമാജം വനിതാ വിഭാഗം അദ്ധ്യക്ഷ മോഹിനി തോമസ്, ബിൽഡർ പി.വി.മോഹൻ, ന്യൂ ഹൊറൈസൺ സ്‌കൂൾ സ്ഥാപക വസന്ത മോഹൻ, നികേത വിനോദ് എന്നിവരെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു. സോമൻ ബേബി രചിച്ച 'അനുഭവങ്ങളുടെ താഴ്‌വര' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ടി.പദ്മനാഭനിൽ നിന്ന് ആദ്യ കോപ്പി സ്വീകരിച്ച് ഗവർണർ പ്രകാശനം നിർവഹിച്ചു. മജീഷ്യൻ സമ്രാജ് ഷോയുമുണ്ടായിരുന്നു. ബഹറിൻ മലയാളി പ്രവാസി അസോസിയേഷന്റെ സഹകരണത്തോടെയാണ് സംഗമം ഒരുക്കിയത്. എഴുന്നൂറോളം പേർ പങ്കെടുത്തു.