1

പുതുക്കാട്: റഷ്യൻ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ ഉക്രെയിനിലെ ഡോണെസ്‌കിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കല്ലൂർ നായരങ്ങാടി കാഞ്ഞിൽ വീട്ടിൽ സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ സഹായം തേടിയതായി നോർക്ക സി.ഇ.ഒ അജിത് കോളശേരി അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പ്രവർത്തിച്ചു വരികയാണെന്നാണ് വിവരം. അതേസമയം സന്ദീപിന്റെ മരണം റഷ്യൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ റഷ്യയിലെ റസ്‌തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളത്. അതേസമയം റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്ന തൃശൂർ കൊടകര കനകമല കാട്ടുകലക്കൽ വീട്ടിൽ സന്തോഷ് കാട്ടുങ്ങൽ ഷൺമുഖൻ (40), കൊല്ലം മേയന്നൂർ കണ്ണംകര പുത്തൻ വീട്ടിൽ സിബി സൂസമ്മ ബാബു(27), എറണാകുളം കുറുമശേരി റെനിൻ പുന്നയ്ക്കൽ തോമസ് (43) എന്നിവരെ തിരികെ കേരളത്തിലെത്തിക്കാനും ഇന്ത്യൻ എംബസിയുടെ സഹായം തേടിയതായും അജിത് കോളശ്ശേരി പറഞ്ഞു. ഇവരെ തിരികെ എത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നു പേരുടെയും കുടുംബങ്ങൾ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു.