പാലോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പരിസ്ഥിതി ദുർബല മേഖലകൂടിയായ ബ്രൈമൂറിൽ തകർന്നു വീഴാവുന്ന നിലയിലുള്ള ലയങ്ങളിൽ ഭീതിയോടെയാണ് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നത്. തലസ്ഥാന ജില്ലയിലെ പ്രമുഖ തേയിലത്തോട്ടമായിരുന്ന ബ്രൈമൂർ എസ്റ്റേറ്റിൽ നരക ജീവിതം നയിക്കുകയാണ് തൊഴിലാളികൾ.
കാട്ടാന,കാട്ടുപോത്ത്,കരടി,കാട്ടുപന്നി ശല്യവും രൂക്ഷമാണ്. വിധവകളും രോഗികളുമായ പതിനഞ്ചോളം സ്ത്രീകളുണ്ട് കൂട്ടത്തിൽ. പ്രായാധിക്യത്തിന്റെ പേരിൽ ഇവർക്ക് വേതനം നിഷേധിച്ചിരിക്കുകയാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ്. പ്രതികരിക്കുന്ന യുവാക്കളെ മരംകൊള്ളയുടെയും ലഹരി വില്പനയുടെയും മറവിൽ കള്ളക്കേസുകളിൽ കുടുക്കും. അങ്കണവാടിയോ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങളോ ഇവിടില്ല.
അവസാനിക്കാത്ത ദുരിതം
റേഷനരി വാങ്ങാൻ 9കിലോമീറ്റർ കാടിറങ്ങി ഇടിഞ്ഞാറിൽ എത്തണം.തൊഴിൽ വകുപ്പ് 496 രൂപ മിനിമം വേതനം ഉറപ്പ് നൽകിയെങ്കിലും 400 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. കഴിഞ്ഞ 800 ദിവസമായി തൊഴിലാളികൾ സമരത്തിലായിരുന്നു. തുടർന്നാണ് 300 രൂപ ലഭിച്ചിരുന്ന വേതനം 400 രൂപയായത്.
തേയിലയും റബറും സുഗന്ധ വ്യഞ്ജനങ്ങളും കാടുമൂടിയ എസ്റ്റേറ്റിന്റെ നവീകരണത്തിന് മനേജ്‌മെന്റും താത്പര്യമെടുക്കുന്നില്ല. എസ്റ്റേറ്റ് ഉടമ അടുത്തിടെ മരണപ്പെട്ടിരുന്നു.
എന്നാൽ സ്വകാര്യടൂറിസം റിസോർട്ടിന് കളമൊരുക്കുകയാണ് മാനേജ്‌മെന്റ്. പ്രൊവിഡൻ ഫണ്ടും ഗ്രാറ്റുവിറ്റിയും ശമ്പളക്കുടിശികയുമടക്കം നൽകാനുള്ള ആനുകൂല്യങ്ങളും സ്വന്തമായി ഒരുപിടി മണ്ണും ലഭിച്ചാൽ ഒഴിഞ്ഞുപോകാൻ തൊഴിലാളികൾ തയ്യാറാണ്.
നീണ്ടുനിന്ന സമരം
രണ്ടു വർഷത്തോളം നീണ്ടുനിന്ന തൊഴിലാളി സമരം അവസാനിച്ചത് രണ്ട് മാസം മുൻപാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ പണിയെടുത്തത്. വിദേശിയായ എഡ്വേഡ് വിൽമൂറിന് ശേഷം നാട്ടുകാർ തോട്ടം ഏറ്റെടുത്തതോടെ പട്ടിണിയായി. ഭൂരിഭാഗം തൊഴിലാളികളും തിരികെ മടങ്ങി. ശേഷിക്കുന്നവർ തുച്ഛമായ വരുമാനത്തിലുമാണ് ജോലിയെടുക്കുന്നത്.
ആനുകൂല്യവുമില്ല, വേതനവും കുറവ്
തൊഴിലാളികൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ 2023ഏപ്രിൽ 21ന് എസ്റ്റേറ്റിൽ പരിശോധന നടത്തിയിരുന്നു. നിയമലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. 1948-ലെ മിനിമം വേതന നിയമം, പ്ലാന്റേഷൻ ലേബർ നിയമം, ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡെയ്‌സ്)നിയമം, പ്രസവാനുകൂല്യ നിയമം, കാഷ്വൽ ടെമ്പററി വർക്കേഴ്സ് വേതന നിയമം എന്നിവ പ്രകാരവും തൊഴിലുടമയ്ക്ക് പരിശോധന ഉത്തരവ് നൽകി. ഇതനുസരിച്ച് പ്രവർത്തിക്കാൻ ഉടമ തയ്യാറാകാത്തതിന്റെ അടിസ്ഥാനത്തിൽ 2023 ജൂൺ 9-ന് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.