അശാസ്ത്രീയമായ നിർമ്മാണം കുരുക്കായി
കിളിമാനൂർ: കോടികൾ ചെലവിട്ട് സംസ്ഥാനപാതയായ എം.സി റോഡിൽ കഴക്കൂട്ടം മുതൽ അടൂർ വരെ നിർമ്മിച്ച സുരക്ഷിത ഇടനാഴി റോഡ് നിർമാണ പദ്ധതി പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. കെ.എസ്.ടി.പിയുടെ നേതൃത്വത്തിലാണ് സുരക്ഷിത ഇടനാഴി നിർമ്മിച്ചത്.
റോഡും ഇരുവശങ്ങളും ഓടകളും നടപ്പാതകളും സംരക്ഷണവേലികളും നിർമ്മിച്ചായിരുന്നു പദ്ധതി.കിളിമാനൂർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പാർക്കിംഗിന് സൗകര്യമൊരുക്കാനും പദ്ധതിയുണ്ടായിരുന്നു.
എന്നാൽ ഓട നിർമ്മാണവും നടപ്പാത നിർമ്മാണവും ഒക്കെ കഴിഞ്ഞ് റോഡ് മുഖം മിനുക്കിയെങ്കിലും നിലവിലുണ്ടായിരുന്ന സ്ഥലം പോലും കിളിമാനൂർ ജംഗ്ഷനിൽ ഇപ്പോഴില്ലാത്ത അവസ്ഥയാണ്. നടപ്പാതയും സുരക്ഷാവേലിയും സ്ഥാപിച്ചതോടെ പാർക്കിംഗ് റോഡിലാവുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയുമായിരുന്നു.
ഓടകളുടെ അശാസ്ത്രീയമായ നിർമ്മാണം കാരണം കിളിമാനൂരിലെ പാപ്പാല,കാരേറ്റ് മുതലായ പ്രദേശങ്ങളിൽ മഴക്കാലത്ത് റോഡിൽ കഴുത്തറ്റം വെള്ളമാണ് ഒഴുകുന്നത്. ഇക്കഴിഞ്ഞ മഴയിൽ പാപ്പാല ജംഗ്ഷനിൽ കാറിന് ഉയരത്തിനൊപ്പമായിരുന്നു വെള്ളം.
പദ്ധതിയെക്കുറിച്ചുള്ള പരാതി
1) അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം റോഡിലൂടെ ജലം ഒഴുകുന്നു
2) വെഞ്ഞാറമൂട്,കാരേറ്റ്,കിളിമാനൂർ തുടങ്ങി പ്രധാന ജംഗ്ഷനുകളിൽ പാർക്കിംഗ് സൗകര്യമില്ല
3) മഴക്കാലത്ത് വയ്യേറ്റ്,കാരേറ്റ്,കിളിമാനൂർ,പാപ്പാല പ്രദേശത്ത് റോഡിൽ വെള്ളക്കെട്ട്
ആവശ്യങ്ങൾ
1) നിരന്തരം അപകടം നടക്കുന്ന വയ്യേറ്റ്,കുറവൻകുഴി,ശില്പാ ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം.
2) അപകടമേഖലയായ പൊരുന്തമൺ,മണലേത്തു പച്ച എന്നിവിടങ്ങളിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണം.
ഇനി വേണ്ടത്
സംസ്ഥാനപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന കാരേറ്റ് മുതൽ തട്ടത്തുമല വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റും,സുരക്ഷാ ബോർഡും വേണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ഇപ്പോഴും നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. സുരക്ഷാ ഇടനാഴി പദ്ധതിക്ക് സുരക്ഷ പോരെന്നാണ് അഭിപ്രായം.