town-hall

വർക്കല: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നഗരസഭയുടെ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ടൗൺ ഹാളിന്റെ നവീകരണം പൂർത്തിയാക്കി,​ നവംബർ 1ന് പ്രവർത്തനം ആരംഭിക്കും. നഗരസഭയുടെ ഏറ്റവും വലിയ ആസ്തിയായ വിശാലമായ ടൗൺഹാൾ കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതെയും ജീർണാവസ്ഥയിലായി. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും സ്റ്റേജുൾപ്പെടെ ഹാളിന്റെ പലഭാഗവും ചോർന്നൊലിക്കുന്ന നിലയിലുമായിരുന്നു. വർക്കലയിലെ സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികൾക്ക് പ്രധാനമായും ഉപയോഗിച്ചിരുന്ന ഹാളാണ് വർഷങ്ങളോളം നശിച്ചുകിടന്നത്. ടൗൺഹാൾ നവീകരണത്തിന് വർഷാവർഷം നഗരസഭാ ബഡ്ജറ്റിൽ കോടികൾ വകയിരുത്തുമായിരുന്നു. നഗരസഭയ്ക്ക് ഏറെ മുതൽക്കൂട്ടാകേണ്ട ഹാളാണ് നവീകരണത്തിന്റെ പേരിൽ വെറുതെ കിടക്കുന്നത്.

 കാന്റീനിനുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി 15ന് മുൻപ് മറ്റൊരിടത്തേക്ക് മാറ്റാനും തീരുമാനം

 നാൾവഴിയിൽ...

1964ൽ തറക്കല്ലിട്ട് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ടൗൺഹാൾ 1985ലാണ് ഉദ്ഘാടനം ചെയ്തത്. പ്രധാന ഹാളിൽ ആയിരത്തോളം ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. സ്റ്റേജിലെ പരിപാടികൾ ഏവർക്കും തടസമില്ലാതെ കാണാവുന്ന രീതിയിലായിരുന്നു രൂപകല്പന. വിവാഹം, സാംസ്‌കാരിക പരിപാടികൾ, രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും യോഗങ്ങൾ എന്നിവയ്ക്കെല്ലാം ഹാൾ ഉപയോഗിച്ചിരുന്നു. പിന്നീട് വർഷങ്ങളോളം ജീർണാവസ്ഥയിലായിരുന്ന ടൗൺ ഹാൾ 2018ൽ പുതുക്കിപ്പണിയാനുള്ള നടപടികൾ ആരംഭിച്ചു. കരാറുകാർക്ക് പണം നൽകുന്നതിലുണ്ടായ കാലതാമസവും കൊവിഡ് കാലവും ജോലികൾ ഇഴഞ്ഞുനീങ്ങാൻ കാരണമായി.

പോരായ്മകൾ പരിഹരിച്ചു
ഹാളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് നവീകരണം. ശബ്ദസംവിധാത്തിലെ പിഴവുകളും മുഴക്കവും ഹാളിൽ സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് തടസമായി. പിന്നീട് ചുവരിൽ കയർമാറ്റ് സ്ഥാപിച്ചാണ് താത്കാലിക പരിഹാരം കണ്ടത്. ഹാളിലേക്കുള്ള കവാടം റോഡിനേക്കാൾ താഴ്ന്നതായതിനാൽ മഴ പെയ്താൽ വെള്ളം ഹാളിനകത്തെത്തുമായിരുന്നു. ഇത്തരം പോരായ്മകളെല്ലാം പരിഹരിച്ചു. എ.സി, വാൾ സീലിംഗ്, റൂഫ് സീലിംഗ്, സീറ്റുകൾ, ഫ്ലോറിംഗ് എന്നിവയുടെ ജോലികൾ പൂർത്തിയാക്കി. മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് ഹാളിന്റെ ബീമുകൾ ബലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.74 കോടി രൂപ ചെലവഴിച്ച് ബഹുവർഷപദ്ധതിയായാണ് നവീകരണം. ഇപ്പോഴത്തെ ഭരണസമിതി ചില മാറ്റങ്ങളോടെ നവീകരണം തുടർന്നു.