വക്കം: അഞ്ചുതെങ്ങ് പഞ്ചായത്തിന് സമീപം പ്രവർത്തിക്കുന്ന മത്സ്യഭവനിൽ വൈദ്യുതി നിലച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നായിരുന്നു മത്സ്യഭവനിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കിയിരുന്നത്.എന്നാൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് അടുത്തിടെ വൈദ്യുതിബന്ധം തകരാറിലാവുകയായിരുന്നു.
മത്സ്യഭവൻ കെട്ടിടത്തിന്റെ കാലപ്പഴക്കത്താൽ ഇലക്ട്രിക്കൽ ഉപകരണങ്ങളിലും വയറിംഗിലും സംഭവിച്ച കേടുപാടുകളാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായത്.തുടർന്ന് അറ്റകുറ്റപ്പണികൾ തീർത്ത് വൈദ്യുതി എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.ഇതിനോടൊപ്പം നിലവിലെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനുള്ള മുന്നൊരുക്കങ്ങൾ കൂടി ആരംഭിച്ചതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറുകയും, പകരം വാടകക്കെട്ടിടത്തിലേക്ക് മറാനുള്ള തീരുമാനത്തിലുമാണ്. എന്നാൽ, വൈദ്യുതി നിലച്ച് ഒരു മാസത്തോളമാകുമ്പോഴും വാടകകെട്ടിടം കണ്ടെത്തി ഓഫീസ് പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് ഇവിടെയെത്തുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയും, ജീവനക്കാരെയും വലയ്ക്കുകയാണ്. സർക്കാർ സേവനങ്ങൾ ലഭ്യമാകേണ്ട ഓൺലൈൻ സംവിധാനവും നിലച്ചിരിക്കുകയാണ്. എത്രയും വേഗം അധികൃതർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.