തിരുവനന്തപുരം: സംസ്ഥാനത്ത് ആധാരം രജിസ്ട്രേഷനുള്ള സമ്പൂർണ്ണ ഇ -സ്റ്റാമ്പിംഗ് സംവിധാനം പൂർത്തിയായി. 14 സബ് രജിസ്ട്രാർ ഓഫീസുകളിൽ പരീക്ഷണം വിജയിച്ചതോടെ ബാക്കി 301 സബ് രജിസ്ട്രാർ ഓഫീസുകളെയും ഇ സ്റ്റാമ്പിംഗിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ഇന്നലെ പൂർത്തിയാക്കി. വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ തിരക്ക് കഴിഞ്ഞാൽ സംസ്ഥാനതല ഉദ്ഘാടനം തീരുമാനിക്കും.
നേരത്തെ ഒരു ലക്ഷത്തിന് മുകളിലുള്ള ആധാരങ്ങൾ ഈ സംവിധാനത്തിലാക്കിയിരുന്നു. ഇനി എല്ലാ തുകയുടെയും ആധാര രജിസ്ട്രേഷൻ ഇ സ്റ്റാമ്പിംഗിലാവും. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ് സാങ്കേതിക സൗകര്യമൊരുക്കിയത്. മുദ്രപ്പത്രങ്ങൾ ഒഴിവാകുമെന്നതാണ് പ്രധാന നേട്ടം. അംഗീകൃത വെണ്ടർമാർ മുഖേനയാവും ഇ സ്റ്റാമ്പിംഗ്. എന്നാൽ ട്രഷറി ഡയറക്ടറേറ്റ് നിശ്ചയിച്ചിട്ടുള്ള കമ്മീഷൻ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വെണ്ടർമാർ. അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. 500 രൂപ വരെയുള്ള ഇ സ്റ്റാമ്പിന് പ്രിന്റിംഗ് ചാർജ് ഈടാക്കരുതെന്ന നിബന്ധനയും അവർ അംഗീകരിച്ചിട്ടില്ല.
രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിൽ പേൾ (PEARL) പ്രവേശിച്ച് ആധാരവിവരങ്ങളും രജിസ്ട്രേഷന് വേണ്ട വിശദാംശങ്ങളും നൽകുക. വസ്തുവിന്റെ ന്യായവിലയ്ക്ക് അനുസൃതമായ ഇ-സ്റ്റാമ്പിംഗ് തുകയ്ക്കുള്ള പേ സ്ളിപ്പ് കിട്ടും. ഈ സ്ളിപ്പ് വെണ്ടർക്ക് കൈമാറുമ്പോൾ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ കളർ ഇ-സ്റ്റാമ്പ് പ്രിന്റ് ഔട്ട് എടുക്കാം. 100 ജി.എസ്.എമ്മിൽ കുറയാത്ത പേപ്പറിലാണ് പ്രിന്റൗട്ട് കിട്ടുക. എത്രവലിയ തുകയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും ഒറ്റ
ഷീറ്റിലായിരിക്കും. വിശദാംശങ്ങളുണ്ടെങ്കിൽ അഡിഷണൽ ഷീറ്റിൽ ചേർക്കും. സ്റ്റാമ്പ് ഡ്യൂട്ടി തുക വെണ്ടർമാർക്ക് കൈമാറിയാൽ മതി.
തർക്കം കമ്മീഷനിൽ
1000 രൂപ വരെ മുഖവിലയുള്ള മുദ്രപ്പത്രത്തിന് 4.5 ശതമാനമാണ് വെണ്ടർ കമ്മിഷനായി നിശ്ചയിച്ചിട്ടുള്ളത്.10,000 വരെ 2.5 ശതമാനവും ഒരു ലക്ഷം വരെ രണ്ട് ശതമാനവും. ഇ സ്റ്റാമ്പിംഗിലേക്ക് വരുമ്പോൾ 100 ജി.എസ്.എമ്മിൽ കുറയാത്ത പേപ്പറിൽ കളർ പ്രിന്റായി വേണം പത്രം എടുക്കേണ്ടത്. ഇത് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് വെണ്ടർമാരുടെ നിലപാട്.
പ്രിന്റിംഗ് നിരക്ക്
(ശുപാർശ ചെയ്ത സ്ലാബും ഡിസ്കൗണ്ടും)
*500 രൂപ വരെ ..............സൗജന്യം
*501 -1000............................6 രൂപ
*1001 -100000....................10 രൂപ
ശബരിപാത: യോഗം
വിളിക്കുമെന്ന് കേന്ദ്രം
തിരുവനന്തപുരം: അങ്കമാലി -എരുമേലി ശബരിപാത നിർമ്മാണം പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളുടെയും എം.പിമാരുടെയും യോഗം വിളിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് പദ്ധതിയിൽ അനിശ്ചിതത്വമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. ശബരിപാതയ്ക്കായി പരിപൂർണ സഹകരണം എം.പിമാർ ഉറപ്പു നൽകി.