തിരുവനന്തപുരം: വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം അണിചേർന്ന് ജില്ലയിലെ സുമനസുകൾ. പ്രായഭേദമെന്യേ നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായെത്തിയത്. വിഷുക്കൈനീട്ടം ഉൾപ്പെടെ തന്റെ കുഞ്ഞു സമ്പാദ്യം സംഭാവന നൽകി മൂന്നര വയസുകാരി ശിവങ്കി എ.പ്രവീൺ മാതൃകയായി. പേയാട് സ്വദേശികളായ പ്രവീൺ- അരുണ ദമ്പതികളുടെ മകളാണ്. മാദ്ധ്യമങ്ങളിലൂടെ ദുരന്തവിവരം അറിഞ്ഞ ശിവങ്കി തന്റെ കൊച്ചു കുടുക്കയിൽ കളിപ്പാട്ടം വാങ്ങാൻ സ്വരുകൂട്ടി വച്ചിരുന്ന പണം ദുരിതബാധിതർക്ക് നൽകണമെന്ന് അച്ഛൻ പ്രവീണിനോട് ആവശ്യപ്പെട്ടു. അദ്ദേഹം തുക സി.എം.ഡി.ആർ.എഫിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ശിവങ്കിയെ ജില്ല കളക്ടർ അനുകുമാരി അനുമോദിച്ചു.
കരകുളം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സെയ്ദ് അലി ഒരു ദിവസം ലോട്ടറി വിൽപ്പനയിലൂടെ സമാഹരിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അരുവിക്കര ജി.എച്ച്.എസ്.എസിലെ 1997 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധീകരിച്ച് സംഘാംഗം ജയകൃഷ്ണൻ 11,500 രൂപ ജില്ല കളക്ടർക്ക് കൈമാറി.
ബി.എസ്.എഫ് മലയാളി അസോസിയേഷൻ ജില്ല കമ്മിറ്റി നൽകുന്ന 55,555 രൂപയുടെ ചെക്ക് പ്രസിഡന്റ് സതീഷ് കുമാർ.എം, സെക്രട്ടറി രാജേഷ് ബാബു.സി.എസ്, ട്രഷറർ സുനിൽ കുമാർ.സി.എൽ എന്നിവർ ചേർന്ന് ജില്ല കളക്ടർക്ക് കൈമാറി.