വർക്കല: ഉൾനാടൻ കായൽ മത്സ്യബന്ധനത്തിലെ സാദ്ധ്യതകളെ കാര്യക്ഷമവും ഫലപ്രദവുമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ പദ്ധതികൾ നിരവധിയുണ്ടെങ്കിലും ഇടവ- നടയറ കായലിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഇന്ന് പട്ടിണിയിലാണ്. മുൻകാലങ്ങളിൽ ഉൾനാടൻ മത്സ്യബന്ധനത്തിന് സമൃദ്ധമായിരുന്ന ഇടവ- നടയറ കായൽ. ഉൾനാടൻ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 160ഓളം പേരാണ് പ്രദേശത്ത് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഉൾനാടൻ മത്സ്യബന്ധനത്തിൽ സമൃദ്ധമായിരുന്ന ഇടവ- നടയറ കായലിലെ മത്സ്യത്തൊഴിലാളികൾ നിലവിൽ പാരമ്പര്യ തൊഴിൽ ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ്. മണൽ മാഫിയകളുടെ കടന്നുകയറ്റം മത്സ്യസമ്പത്തിന്റെ സ്വാഭാവികമായ മത്സ്യപ്രജനനം ഇല്ലാതാക്കി. മത്സ്യസമ്പത്ത് ഇല്ലാത്തതും ആനുകൂല്യങ്ങൾ ഇല്ലാതായതും തൊഴിലാളികളെ മറ്റ് ജോലികൾ തേടിപ്പോകാൻ നിർബന്ധിതരാക്കി. മറൈൻ മത്സ്യബന്ധന തൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ലഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുമ്പോഴും ഇവർക്കായി ഉണർന്ന് പ്രവർത്തിക്കാൻ സംഘടിതമായൊരു യൂണിയൻ സംവിധാനമില്ലാത്തതും തൊഴിലാളികളെ പട്ടിണിയിലാക്കി.
കണ്ണിപൊട്ടി ജീവിതം
മുൻകാലങ്ങളിൽ കരിമീൻ, കൊഞ്ച് എന്നിവയുടെ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുമായിരുന്നു. ഇപ്പോൾ ഇവ ഫലപ്രദമായി നടക്കുന്നില്ല. ദേശീയ ജലപാതയുടെ സർവേയ്ക്കായി കായലിൽ തെങ്ങിൻ കുറ്റികൾ സ്ഥാപിച്ചത് കാലപ്പഴക്കംകൊണ്ട് ദ്രവിച്ച് ഒടിഞ്ഞുപോയി. ഇവിടെ വലവീശുമ്പോൾ ഈ കുറ്റികളിൽ തട്ടി മത്സ്യബന്ധന വലകൾ മുറിയുകയും പിന്നീട് ഉപയോഗിക്കാൻ കഴിയാതെയും വരുന്നു. കുറ്റികൾക്ക് ചുറ്റും ശംഖ് പോലുള്ള ജലജീവികൾ ധാരാളമുണ്ട് ഇവ വലയിൽ കുടുങ്ങുന്നതല്ലാതെ മിക്കപ്പോഴും മത്സ്യം ലഭിക്കാറില്ലെന്നും തൊഴിലാളികൾ പറയുന്നു.
ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു
ക്ഷേമനിധി വിഹിതം കൃത്യമായി അടച്ചവർക്കുപോലും ആനുകൂല്യങ്ങൾ ലഭിക്കാറില്ല. സാമൂഹ്യക്ഷേമ പെൻഷനിൽ ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന സ്ഥിതി വന്നതോടെ ക്ഷേമനിധിക്കായി അടച്ച തുക നഷ്ടമായി. മുൻകാലങ്ങളിൽ ടോയ്‌ലെറ്റ്, വീട് നിർമ്മാണം, മെയിന്റനൻസ്, ചികിത്സ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചിരുന്നു. നിലവിൽ ഇവയൊന്നും കിട്ടാറില്ല.