വർക്കല: ഉത്സവത്തിരക്കുകൾ ഒഴിഞ്ഞതോടെ ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണം അകറ്റാനും വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ സരസ്വതി എന്ന ആന സുഖചികിത്സയിലാണ്.ഒരു മാസം നീണ്ടുനിൽക്കുന്ന കർക്കടക സുഖചികിത്സയാണ് സരസ്വതിക്ക് ഒരുക്കിയിരിക്കുന്നത്.2019ൽ ഗജറാണി പട്ടം ലഭിച്ച ആനയാണിത്.ദേവസ്വം ബോർഡ് വെറ്ററിനറി ഡോ.അരവിന്ദിന്റെ നേതൃത്വത്തിലാണ് ചികിത്സ.
ശരീരപുഷ്ടിക്കുള്ള ആയുർവേദ മരുന്നുകൾ ചേർത്ത് ഉരുളകളാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷീബ ടി.എസ് ആനയ്ക്ക് നൽകുന്നുണ്ട്.സാധാരണ കൊടുക്കാറുള്ളതിനെക്കാൾ കൂടുതൽ ആഹാരം നൽകുകയും നല്ല വിശപ്പുണ്ടാക്കുകയുമാണ് ചികിത്സയുടെ ഉദ്ദേശ്യം. കർക്കടകം തുടങ്ങും മുമ്പുതന്നെ വിരയിളക്കാനുള്ള മരുന്നു നൽകി ആനയെ ചികിത്സയ്ക്ക് സജ്ജമാക്കിയിരുന്നു.
ദഹന വർദ്ധനയ്ക്ക് നൽകുന്നത് അഷ്ടചൂർണമാണ്.ച്യവനപ്രാശം ലേഹ്യവും ഒപ്പം നൽകും.കരളിന്റെ പ്രവർത്തനം മെച്ചമാക്കാനുള്ള മരുന്നുകൾ,ലവണങ്ങൾ,വൈറ്റമിൻ ഗുളികകൾ തുടങ്ങിയവയാണ് ക്രമത്തിൽ നൽകാറുള്ളത്.സാധാരണ നൽകാറുള്ള തെങ്ങോല,പനമ്പട്ട എന്നിവയ്ക്ക് പുറമെ അധിക അളവിൽ ചോറും നൽകും. ചെറുപയർ,എള്ള്,തേങ്ങ എന്നിവയും അങ്ങാടി മരുന്നുകൾക്കൊപ്പം ഭക്ഷണത്തിൽ നല്ലൊരളവിൽ ഉൾപ്പെടുത്തുന്നുണ്ട്. ചികിത്സാസമയത്ത് ആനയ്ക്ക് പൂർണ വിശ്രമവും നിർബന്ധമാണ്.
അസി.ദേവസ്വം കമ്മീഷണർ പി.എസ്.വിഷ്ണു,ഓഫീസ് ജൂനിയർ സൂപ്രണ്ടന്റ് ജെ.എസ്.വിഷ്ണു,ആനയുടെ ഒന്നാം പാപ്പാൻ രാമചന്ദ്രൻ, രണ്ടാം പാപ്പാൻ സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുഖചികിത്സ നൽകുന്നത്.