തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കർക്കടകത്തിലെ നിറപുത്തരി ചടങ്ങ് 12ന് നടക്കും. നിറയ്ക്കുള്ള നെൽക്കതിരുകൾ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ എത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.45നാണ് നിറപുത്തരി ചടങ്ങ്. പദ്മതീർത്ഥക്കുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്ന് വാദ്യമേളങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്ന കതിർക്കറ്റകൾ കിഴക്കേ നാടകശാല മുഖപ്പിൽ എത്തിക്കും. അവിടെ ആഴാതി പുണ്യാഹം ചെയ്ത ശേഷം തലച്ചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിലെത്തിക്കും. അവിടെ ദന്തം പതിച്ച സിംഹാസനത്തിൽ വയ്ക്കുന്ന കതിർക്കറ്റകൾ പെരിയനമ്പി കതിർപൂജ നിർവഹിക്കും. തുടർന്ന് ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർനിറയ്ക്കും. അവിൽ നിവേദ്യവും ഉണ്ടായിരിക്കും. പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്യും. വീടുകളിൽ കെട്ടിയിടുന്ന കതിരുകൾ ഒരുവർഷം മുഴുവനും ഐശ്വര്യസൂചകമായി സൂക്ഷിക്കും. പൂജിച്ച കതിരും അവിലും ലഭിക്കാൻ ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി ഭക്തർക്ക് മുൻകൂട്ടി ശീട്ടാക്കാം. പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വയലിലാണ് നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നെൽകൃഷി ചെയ്തത്. കതിർക്കറ്റകൾ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെത്തിച്ചത്. ക്ഷേത്രഭരണസമിതി അംഗങ്ങളായ തുളസി ഭാസ്‌കർ, കരമന ജയൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ എന്നിവർ കതിരുകൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയർ പി.കെ.രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാജിത നാസിർ, സി.എസ്.സുജാദേവി,​ കൗൺസിലർ അംശു വാമദേവൻ, നേമം കൃഷിഓഫീസർ ഡി.മലർ, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.ജി.ശ്രീഹരി, ഫിനാൻസ് ഓഫീസർ വെങ്കിടസുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.