ശ്രീകാര്യം: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടി. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയിക്കാണ് (41) വെട്ടേറ്റത്. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിൽ ജോയിയെ ശ്രീകാര്യം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പ കേസിൽ ജയിലിലായിരുന്ന ജോയ് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്.
ഇന്നലെ രാത്രി ഒമ്പതോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ ആയിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ് ജോയി. കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷ പാർക്ക് ചെയ്യാൻ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വട്ടപ്പാറ, പോത്തൻകോട് ഉൾപ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനൽ ലിസ്റ്റിൽ ജോയിയുണ്ട്. ചെറിയ പ്രകോപനമോ ദേഷ്യമോ വന്നാൽ പോലും എതിരെ നിൽക്കുന്ന ആളിനു നേരെ വെട്ടുകത്തി വീശുന്നതിനാലാണ് വെട്ടുകത്തി ജോയ് എന്ന് പേരുവീണത്.
അടുത്തിടെ അയിരൂർപ്പാറയിൽ ഒരാളെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ശേഷമാണ് ഓട്ടോ ഓടിക്കാൻ തുടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ജോയിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ഓട്ടോയും തകർന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. മുൻവൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെയും അവർ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞതായാണ് സൂചന. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരുന്നു. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.