photo

കൊല്ലം: രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് മോഷണം നടത്തുന്ന രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ മംഗലപുരം സമീർ മൻസിലിൽ നിന്ന് കോരാണിയിൽ എ.വി. മന്ദിരത്തിൽ താമസിച്ചുവരുന്ന ബിനു (48), തോന്നയ്ക്കൽ രോഹിണിയിൽ അനീഷ് (29) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിനുള്ളിൽ ഹൈവേകളിൽ ദീർഘദൂര യാത്രക്കിടെ നിറുത്തിയിടുന്ന ചരക്ക് വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള നിരവധി പരാതികൾ ലഭിച്ചിരുന്നു. കൊട്ടാരക്കര, എഴുകോൺ ഭാഗങ്ങളിൽ ഇത്തരത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കൊട്ടാരക്കരയിൽ മുട്ട വിതരണക്കാരുടെ ലോറിയിൽ നിന്ന് 2.25 ലക്ഷം രൂപയും എഴുകോണിൽ കാലികളെ കടത്തുന്ന ലോറിയിൽ നിന്ന് 82000 രൂപയും കവർന്നിരുന്നു.

കൊട്ടാരക്കര സി.ഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ പി.കെ.പ്രദീപ്, എ.എസ്.ഐ ഹരിഹരൻ, സുനിൽ കുമാർ, നഹാസ്, രാജേഷ്, സഖിൽ, ശ്രീരാജ്, കിരൺ, മനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ കൃത്യമായ നിർദ്ദേശങ്ങളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.