നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകളിൽ പുതുതായി ബസ് റൂട്ട് അനുവദിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മുല്ലശ്ശേരി-പേഴുംമൂട്-കിഴക്കേകോട്ട, പേരൂർക്കട-വേങ്കോട്-കിഴക്കേകോട്ട എന്നീ റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. മുല്ലശ്ശേരി-വേങ്കോട്-കിഴക്കേകോട്ട റൂട്ടിൽ രാവിലെ 8.05 ന് പേരൂർക്കടയിൽ നിന്നും സർവ്വീസ് ആരംഭിച്ച് മുല്ലശ്ശേരി-നമ്പാട്-പേഴുംമൂട്-വട്ടപ്പാറ-മണ്ണന്തല-പട്ടം വഴി കിഴക്കേകോട്ട അവസാനിക്കും. തിരികെ 09.50ന് കിഴക്കേകോട്ടയിൽ നിന്നും ഇതേ റൂട്ടിൽ പേരൂർക്കട വഴി 11.40 ന് കിഴക്കേകോട്ട എത്തിച്ചേരും. 11.50നും 02.40നും കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-കണക്കോട് റൂട്ടിലും ഈ സർവീസ് നടത്തും. വൈകിട്ട് 05.20ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-പേഴുംമൂ‍ട്-മുല്ലശ്ശേരി-പേരൂർക്കട വഴി കിഴക്കേകോട്ടയിലേക്കും തിരികെ 7.20 ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-മുക്കോല-കുടപ്പനക്കുന്ന് വഴി പേരൂർക്കടയും എത്തിച്ചേരും.രാവിലെ 06.10ന് തുടങ്ങുന്ന രണ്ടാമത്തെ ബസ് പേരൂർക്കട-വേങ്കോട്-കിഴക്കേകോട്ട റൂട്ടിൽ സർവീസ് നടത്തും. കരകുളം ഗ്രാമപഞ്ചായത്തിനേയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയേയും ബന്ധപ്പെടുത്തി 11 സർവീസുകൾ ദിനംപ്രതി നടത്തും. കരകുളം,മുല്ലശ്ശേരി,വേങ്കോട്,മുളമുക്ക് എന്നീ പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.