ആറ്റിങ്ങൽ:കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളിൽ മുടക്കച്ചിട്ടിയിൽ ലോൺ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പൂവച്ചൽ ഉറിയക്കോട് സ്നേഹാലയത്തിൽ അലക്സാണ്ടറെ (48) ആണ് ആറ്റിങ്ങൽ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ വലിയകുന്ന് സ്വദേശി മുംതാസ്, മാമം സ്വദേശി വിജയകുമാരി, ആറ്റിങ്ങൽ കോരാണി സ്വദേശി സനൽകുമാർ, ആറ്റിങ്ങൽ സ്വദേശികളായ ശ്രീറാം, ഷെല്ലി എന്നിവരിൽ നിന്നായി 2022 മുതൽ വിവിധ സമയങ്ങളിലായി 12 ലക്ഷത്തോളം രൂപ അലക്സാണ്ടർ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. വിവിധ ബ്രാഞ്ചുകളിൽ മുടങ്ങിക്കിടക്കുന്ന ചിട്ടികളിൽ മാനേജർമാരെ സ്വാധീനിച്ച് ചിട്ടിയിൽ ചേർത്ത് ഒരു കോടി രൂപ വരെ ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണിയാൾ തട്ടിപ്പ് നടത്തിയത്. എ.ബി.സി കൺസ്ട്രക്ഷൻസ് ആൻഡ് ലോൺ കൺസൾട്ടൻസി എന്ന പേരിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലായി മുപ്പതോളം ബ്രാഞ്ചുകൾ നടത്തിവരുന്ന പ്രതി കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിവരുന്നത്. ആറ്റിങ്ങൽ സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐ മാരായ സജിത്ത്, ജിഷ്ണു, റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.