വെള്ളറട: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പകൽവീടിന് പ്രവർത്തനമില്ല. വെള്ളറട ഗ്രാമപഞ്ചായത്തിൽ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിഭവനു സമീപം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കി പകൽവീട് പണികഴിപ്പിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ആദ്യം വൈദ്യുതി കണക്ഷൻ കിട്ടുന്നതിനുള്ള കാലതാമസം ഉണ്ടായിരുന്നു. പക്ഷേ വൈദ്യുതി ലഭിച്ചിട്ടും ഇത് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പകൽവീടിന്റെ ചുമതലയ്ക്കുള്ള ആളെ ലഭിക്കാത്തതാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ കാലതാമസം നേരിടുന്നതെന്ന് അധികൃതർ പറയുന്നു.

സംവിധാനങ്ങളേറെ

വയോജനങ്ങൾക്ക് രാവിലെ 8 മതുൽ വൈകിട്ട് 5 വരെ ഇവിടെയിരുന്ന് വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും രണ്ടു നിലകളിലായി പണികഴിപ്പിച്ച ഈ കെട്ടിടത്തിലുണ്ട്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കളയും ടി.വിയും പുസ്തകങ്ങളും മരുന്ന് സൂക്ഷിക്കാൻ ഫ്രിഡ്ജും ഒരുക്കിയിട്ടുണ്ട്. പത്തുലക്ഷം രൂപ ബ്ളോക്ക് പഞ്ചായത്ത് ചെലവഴിച്ചതിൽ ഏഴു ലക്ഷം രൂപ കെട്ടിടത്തിനും മൂന്നു ലക്ഷം രൂപ മറ്റു സജ്ജീകരണങ്ങൾക്കുമാണ് ഒരുക്കിയത്. ഫർണിച്ചർവരെ ഒരുക്കിയിട്ടുണ്ട്.

ആരും മുന്നോട്ടു വരുന്നില്ല

വയോജനങ്ങളിൽ നിന്നും ഒരു കമ്മിറ്റി രൂപീകരിച്ച് ഒരാൾക്ക് കെട്ടിടത്തിന്റെ ചുമതല കൈമാറാനായിരുന്നു തീരുമാനം. എന്നാൽ ആരും മുന്നോട്ടു വരാത്തതാണ് പ്രവർത്തനം നീണ്ടുപോകാൻ കാരണം.

കത്തിപ്പാറയിലേയും അടഞ്ഞുതന്നെ

ഗ്രാമപഞ്ചായത്തിൽ കത്തിപ്പാറ കോളനിയിലും പകൽവീട് പണികഴിപ്പിച്ചതും പ്രവർത്തനമില്ലാതെ കിടക്കുകയാണ്. ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ ബ്ളോക്ക് പഞ്ചായത്ത് മറ്റു ഗ്രാമപഞ്ചായത്തുകളിൽ പണികഴിപ്പിച്ച പകൽവീടുകളെല്ലാം പ്രവർത്തിക്കുന്നുണ്ട്.

വെള്ളറടയിലെ വീടുകൾ പ്രവർത്തിപ്പിക്കാത്തതിൽ വയോജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇവർ നിവേദനവുമായി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചതുമാണ്. വീടുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരാളെ നിയമിക്കുന്നതിനും ബ്ളോക്ക് പഞ്ചായത്തിൽ ഓണറേറിയം നൽകുന്നതിനും വ്യവസ്ഥയുണ്ട്.