തിരുവനന്തപുരം: വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയും മർദ്ദിച്ചും സ്വർണം തട്ടിയെടുക്കുന്ന സ്വർണം പൊട്ടിക്കൽ മുമ്പുമുണ്ടായിട്ടുണ്ട്. 2021 ആഗസ്റ്റിൽ ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശിയെ തട്ടിക്കൊണ്ടുപോയത് സ്വർണം പൊട്ടിക്കൽ സംഘമായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ പോലെ സ്വർണം പൊട്ടിക്കൽ തിരുവനന്തപുരത്തും തുടങ്ങിയതായി കണ്ടെത്തിയത്. കണ്ണൂരിലെ സംഘമായിരുന്നു ഇതിനു പിന്നിൽ.

2023 ഫെബ്രുവരിയിലും സമാന സംഭവമുണ്ടായി. ഗൾഫിൽ നിന്ന് വന്നയാളെ ചാക്കയിൽവച്ച് ആക്രമിച്ച് സ്വർണം പൊട്ടിച്ചതിന് കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദാലി (28) എന്നിവരെ പേട്ട പൊലീസ് അറസ്​റ്റുചെയ്‌തിരുന്നു. കൊല്ലം സ്വദേശി വിദേശത്തുനിന്ന് കൊണ്ടുവന്ന 10 പവൻ തട്ടിയെടുത്തെന്നായിരുന്നു പരാതിയെങ്കിലും ഗൾഫിൽ നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന ഒരുകിലോ സ്വർണം കവർന്നതായാണ് പൊലീസിന് കിട്ടിയ വിവരം. സ്വർണക്കള്ളക്കടത്ത് ലോബിയിൽപ്പെട്ട കൊടുവള്ളി സ്വദേശികൾക്കുവേണ്ടിയാണ് ഇത്രയും സ്വർണമെത്തിച്ചത്.

സ്വർണം ഏറ്റുവാങ്ങാൻ കൊടുവള്ളി സംഘമെത്തിയപ്പോഴാണ് ചാക്കയിലെ പെട്രോൾ പമ്പിൽവച്ച് തർക്കമുണ്ടായത്. തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വർണം മ​റ്റൊരു സംഘം തട്ടിയെടുക്കുന്ന രീതിയെയാണ് സ്വർണം പൊട്ടിക്കലെന്ന് പറയുന്നത്. നേരത്തെ കോഴിക്കോട്,കൊച്ചി വിമാനത്താവളങ്ങളിൽ സമാനമായ തരത്തിൽ സ്വർണം പൊട്ടിക്കൽ സംഭവങ്ങളുണ്ടായിട്ടുണ്ട്.

485.57കിലോ

2023-24ൽ മാത്രം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് കസ്റ്റംസ് പിടിച്ചത് 485.57 കിലോ സ്വർണമാണ്. ഇതിന് 287.76 കോടി വിലവരും.