തിരുവനന്തപുരം: നഗരത്തിലെ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റർ (ആർ.ആർ.എഫ്) കേന്ദ്രം കല്ലടിമുഖത്ത് ആരംഭിച്ചു. ബെയിലിംഗ് മെഷിൻ, ഡീഡസ്റ്റർ മെഷീൻ എന്നിവയാണ് കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കംപ്രസ് ചെയ്ത് ബ്ലോക്കുകളാക്കി മാറ്റുന്ന പ്രവർത്തനമാണ് ബെയിലിംഗ് മെഷിനിന്റേത്. മാലിന്യത്തിലെയും പ്ലാസ്റ്റിക്കിലെയും പൊടിയും ചെളിയും നീക്കുന്നതിനാണ് ഡീഡസ്റ്റർ മെഷീൻ. ആർ.ആർ.എഫ് വഴി പ്രതിദിനം ചുരുങ്ങിയത് 10 ടൺ പ്ലാസ്റ്റിക് മാലിന്യം ബെയിൽ ചെയ്ത് വ്യാപ്തി കുറച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിന് വാഹനങ്ങളിൽ നീക്കം ചെയ്യാനാകും. ബെയിൽ ചെയ്ത പ്ലാസ്റ്റിക് നീക്കം ചെയ്യാൻ സാധാരണ വേണ്ടിവരുന്നതിന്റെ മൂന്നിലൊന്ന് വാഹനങ്ങൾ മതിയാകും. അജൈവ മാലിന്യം വേർതിരിക്കാനുള്ള കൺവെയർ ബെൽറ്റും ആർ.ആർ.എഫിനൊപ്പം ചേർത്തിട്ടുണ്ട്. നിലവിൽ ശുചീകരണ തൊഴിലാളികൾക്ക് മാലിന്യം തരംതിരിക്കാനുള്ള പ്രയാസം ഇതോടെ മാറും.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഹരിതകർമ്മ സേനയും ശുചീകരണ തൊഴിലാളികളും മെറ്റീരിയൽ കളക്ഷൻ സെന്ററിൽ എത്തിച്ച് തരംതിരിക്കുന്നതാണ് നിലവിലത്തെ രീതി. ചെന്തിട്ട, മണക്കാട് എന്നിവിടങ്ങളിലും ഉടനെ ആർ.ആർ.എഫുകൾ സ്ഥാപിക്കും. കല്ലടിമുഖത്തെ ആർ.ആർ.എഫിന്റെ ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ബെയിലിംഗ് നടത്തുന്നതും പ്രവർത്തനരീതികളും ജനപ്രതിനിധികൾ അടക്കമുള്ളവർ നേരിൽ കണ്ട് മനസിലാക്കി. ഡെപ്യൂട്ടി മേയർ പി.കെ. രാജു,കൗൺസിലർമാരായ ആർ. ഉണ്ണികൃഷ്ണൻ, വി.എസ്. സുലോചനൻ തുടങ്ങിയവർ പങ്കെടുത്തു.