1

വിഴിഞ്ഞം: കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളായണിയിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്‌ഘാടനം നാളെ എം.വിൻസന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.വൈകിട്ട് 5.30ന് കാക്കാമൂല കായൽക്കരയിലാണ് പരിപാടി.വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് ഭരണാനുമതി ലഭിച്ചത്.

കിഫ്ബി ഫണ്ടിൽ നിന്ന് 30.25 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം കാക്കാമൂല റോഡിനെ ബന്ധിപ്പിച്ച് പുതിയ പാലം നിർമ്മിക്കുക.ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വാട്ട് ചെയ്താണ് അനുമതി നൽകിയത്. 173 മീറ്റർ നീളമുള്ള പാലത്തിന് 300 മീറ്റർ അപ്രോച്ച് റോഡുമുണ്ടാകും.13 മീറ്ററാണ് വീതി.

ഒന്നര മീറ്റർ വീതം ഇരുവശങ്ങളിലുമായി ഫുട്പാത്ത് ഉണ്ടാകും. ഫുട്പാത്തിനടിയിൽ സ്ഥാപിക്കുന്ന ഡക്ടിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈനും വൈദ്യുതി വിതരണത്തിനുള്ള കേബിളും സ്ഥാപിക്കും. 35 മീറ്റർ അകലത്തിലുള്ള 5 സ്പാനുകളിലായാണ് പാലം നിർമാണം. 24 മാസമാണ് നിർമ്മാണ കാലാവധി.

പ്രഖ്യാപനങ്ങൾ

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന

പാലത്തിൽ നിന്ന് ചൂണ്ടയിടുന്നതിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും സൗകര്യം

പാലവുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും നിർമ്മിക്കും

പാലത്തിൽ ആകർഷകമായ ലൈറ്റുകൾ സ്ഥാപിക്കും

സമാന്തര ചെറുപാലത്തിൽ കേബിൾ ഡക്ടുകൾ വരും

ടൂറിസം സാദ്ധ്യതകൾ

ആഴാകുളത്ത് നിന്ന് വെള്ളായണിയിലേക്ക് ആധുനിക രീതിയിലുള്ള റോഡ് വരുന്നതോടുകൂടി ഇവിടെയും സഞ്ചാരികളെത്തും.ഇത് വെള്ളായണിയിലെ ടൂറിസം സാദ്ധ്യത കൂടുതലാക്കും.

പ്രയോജനം ഏറെ

പാലം വരുന്നതോടെ ദേശീയപാതയും കഴക്കൂട്ടം - കാരോട് ബൈപ്പാസുമായുള്ള യാത്രാദൂരം കുറയും. മഴക്കാലത്തുണ്ടാകുന്ന ഗതാഗതതടസം ഒഴിവായിക്കിട്ടും.ശുദ്ധജല തടാകത്തിന്റെ ഒഴുക്ക് തടസമില്ലാതെ സുഗമമാകും.