തിരുവനന്തപുരം: റഷ്യയിൽ നിന്ന് 555 വർഷം മുമ്പ് സമുദ്ര മാർഗം ഇന്ത്യയിലെത്തിയ വ്യാപാരി അഫനാസി നികിതിന്റെ യാത്ര പുനരാവിഷ്കരിക്കാനൊരുങ്ങി റഷ്യയുടെ ഓണററി കോൺസുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ.
നികിതിനെ പോലെ റഷ്യയിലെ ത്വേറിൽ നിന്ന് വോൾഗ നദിയിലൂടെ രതീഷ് സി.നായരും യാത്രതിരിക്കും. അസർബെയ്ജാൻ, ഇറാൻ, ഒമാൻ വഴി ഇന്ത്യയിലെത്തും. നികിതിൻ തന്റെ 'വോയേജ് ബിയോണ്ട് ത്രീ സീസ്' എന്ന പുസ്തകത്തിൽ വിവരിക്കുന്ന വോൾഗയുടെ കരയിലെ പട്ടണങ്ങൾ സന്ദർശിച്ചാണ് അസർബെയ്ജാനിൽ രതീഷ് എത്തുക . അഫനാസി നികിതിന്റെ പുസ്തകത്തിൽ ഇന്ത്യയിലെ ഇരുപതോളം സ്ഥലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇവിടങ്ങളും സന്ദർശിക്കും. 40 ദിവസം നീളുന്ന 'വോയേജ്@555' ഒക്ടോബറിൽ കോഴിക്കോട് സമാപിക്കും. ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെന്നീസ് യാത്രയുടെ ലോഗോ പുറത്തിറക്കി. നികിതിൻ സന്ദർശിച്ച രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പ്രഭാഷണം, എക്സിബിഷൻ, വ്യാപാരബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ, വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ എന്നിവയുമുണ്ടാകും. റഷ്യൻ എംബസി, റഷ്യൻ വിദേശകാര്യ മന്ത്രാലയം, റഷ്യൻ ന്യൂക്ലിയർ കോർപ്പറേഷൻ റോസ് ആറ്റം, സ്‌ബേർ ബാങ്ക് എന്നിവർ സംയുക്തമായാണ് യാത്ര ഏകീകരിക്കുന്നത്.