സ്‌ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റം ആവശ്യമാണെന്ന വസ്‌തുതയിലേക്ക് വിരൽചൂണ്ടുന്നതാണ് മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത പാപമാണെന്നും, ആ നിലയിൽത്തന്നെ അതിനെ കൈകാര്യം ചെയ്യണമെന്നുമാണ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചത്. സ്‌ത്രീകളുടെ ജീവനും അന്തസ്സും സംരക്ഷിക്കാൻ സമൂഹത്തിനും സർക്കാരുകൾക്കും ബാദ്ധ്യതയുണ്ട്. കുറ്റവാളികളെയും അവരെ സംരക്ഷിക്കുന്നവരെയും വെറുതെ വിടില്ല. സ്‌ത്രീകൾക്കു നേരെയുള്ള അതിക്രമം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ, പൊലീസ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഏതുതലത്തിൽ വീഴ്‌ചയുണ്ടായാലും എല്ലാവരെയും ഉത്തരവാദികളാക്കുമെന്നും, ഈ സന്ദേശം മുകൾത്തട്ടു മുതൽ താഴെത്തട്ടു വരെ എത്തണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ സിനിമാ രംഗവുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടും പ്രധാനമായും ചൂണ്ടിക്കാട്ടിയത് നടികൾക്കു നേരെയുള്ള അതിക്രമങ്ങളാണ്. ഇത്തരം അതിക്രമങ്ങൾ നടത്തിയവരുടെ പേരുവിവരങ്ങൾ പുറത്തുവരുന്നതു തന്നെയാണ് അവർക്കു ലഭിക്കുന്ന ആദ്യത്തെ ശിക്ഷ. എന്നാൽ അത് പുറത്തുവിടാൻ സർക്കാർ തയ്യാറാകുന്നില്ല. മൊഴി നൽകിയവർ അനുഭവിച്ച മോശം അനുഭവങ്ങൾക്ക് യാതൊരു പരിഹാരവും ഇല്ലാതായിപ്പോകാനാണ് ഇതിടയാക്കുന്നത്. മാത്രമല്ല, ഇത്തരം ദുരനുഭവങ്ങൾക്ക് സ്‌ത്രീകൾ വീണ്ടും പാത്രമാകാനും ഈ സമീപനം ഇടയാക്കും. സ്‌ത്രീകളെ തെറ്റായ കണ്ണോടെ കാണുന്നതും ആ രീതിയിൽ അവരോട് പെരുമാറുന്നതും പരിഷ്‌കൃത സമൂഹത്തിന് ഉൾക്കൊള്ളാനാവുന്നതല്ല. അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തിൽ സ്‌പർശിക്കുന്നതിനെ മനോരോഗമായിത്തന്നെ കണക്കാക്കേണ്ടതാണ്.
നിയമങ്ങൾ കർശനമായിട്ടും തൊഴിലിടങ്ങളിലും യാത്രാവേളകളിലും മറ്റും സ്‌ത്രീകൾ പല വിധത്തിലുള്ള ഉപദ്രവങ്ങൾ നേരിടുന്നുണ്ട്. പരാതിപ്പെടാൻ മുന്നോട്ടു വരുന്നത് ഇത്തരം പീഡനങ്ങൾക്ക് വിധേയരാകുന്നവരിൽ ഒരു ചെറിയ ശതമാനം മാത്രമാണ്. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും മറ്റും തടയുന്നതിനായി രൂപീകരിക്കപ്പെട്ട വനിതാ കമ്മിഷനും ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നാണ് പരാതിക്കാർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇരയുടെയും വേട്ടക്കാരന്റെയും രാഷ്ട്രീയം നോക്കിയാവരുത് ഇത്തരം കമ്മിഷനുകൾ പ്രവർത്തിക്കേണ്ടത്. കുട്ടികളെ ചെറിയ പ്രായത്തിൽത്തന്നെ നല്ല പെരുമാറ്റം പഠിപ്പിക്കുന്നത് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കണം. സംസ്കാരം രൂപപ്പെട്ടു വരേണ്ടത് അവനവന്റെ ഉള്ളിൽനിന്നു തന്നെയാകണം. സ്‌ത്രീകളോട് അനാദരവോടെ പെരുമാറുന്നതിന്റെ ശിക്ഷ സമൂഹത്തിൽ നിന്ന് ലഭിക്കുമെന്ന ബോദ്ധ്യം വളർന്നുവരുന്ന തലമുറയിൽ ഉണ്ടാകണം.
ഇതിനൊപ്പം, സ്വന്തം അവകാശങ്ങളെയും, തങ്ങൾക്കുള്ള നിയമ സംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കുകയും വേണം. സാമൂഹ്യ യുവജന സംഘടനകൾക്കും മറ്റും ഇക്കാര്യത്തിൽ നല്ല പങ്ക് വഹിക്കാനാവും. അതുപോലെ, ഒരു സ്‌ത്രീ പരാതി നൽകിയാൽ അന്വേഷണം നടത്തുന്നതും കേസ് കോടതിയിൽ തീർപ്പാകുന്നതും വർഷങ്ങൾ നീളുന്ന പ്രക്രിയയാകരുത്. നിയമവ്യവസ്ഥയിൽത്തന്നെ അവിശ്വാസം ഉണ്ടായിവരുന്നതിനേ ഇത് ഇടയാക്കൂ. ഭാരതീയ ന്യായ് സംഹിതയിൽ ചേർത്തിട്ടുള്ള പുതിയ വ്യവസ്ഥ പ്രകാരം,ഇരയായ സ്‌ത്രീക്ക് പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇ - എഫ്.ഐ.ആർ ഫയൽ ചെയ്യാമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞിരുന്നു. ഈ അവസരം വേണ്ടവിധം ഉപയോഗിക്കാൻ സ്‌ത്രീകൾ മുന്നോട്ടുവരണം. ഉപദ്രവങ്ങൾ സഹിച്ച് നിശബ്ദരായിരുന്നാൽ ഇത്തരം പ്രവണതകൾ വർദ്ധിക്കുകയല്ലാതെ ഒരിക്കലും കുറയില്ല.