1

പൂവാർ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റുമാരുടെ നിയമനത്തിൽ അപാകതകൾമൂലം തൊഴിൽദിനങ്ങൾ നഷ്ടപ്പെടുത്തുന്ന നടപടിയിൽ പ്രതിഷേധിച്ച് പൂവാർ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധത്തിൽ. മേറ്റുമാരുടെ നിയമനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 4-ാം വാർഡ് (കഞ്ചാംപഴിഞ്ഞി) മെമ്പർ ജോൺ ബ്രിട്ടാസ് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ 12ന് ഓംബുഡ്സ്മാൻ അനുകൂല വിധി പ്രസ്താവിച്ചിട്ടും മേറ്റുമാരുടെ നിയമനവും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിലും നടപടികൾ ക്രമീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.

 പൂവാർ ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര വീഴ്ചകളാണ് ഓംബുഡ്സ്മാൻ കണ്ടെത്തിയിരിക്കുന്നത്.

1. 200ൽ അധികം തൊഴിലാളികളുള്ള 4-ാം വാർഡിൽ 5 മേറ്റുമാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. എന്നാൽ സമാനമായ വാർഡുകളിൽ പത്തും പന്ത്രണ്ടും മേറ്റുമാരെ നിയമിച്ചതായും ഓംബുഡ്സ്മാൻ കണ്ടെത്തി.

2.പഞ്ചായത്തിലെ മേറ്റുമാരുടെ നിയമനം കാലാകാലങ്ങളായി നിയമാനുസൃതമല്ലെന്നും ഓരോ വാർഡിലും വ്യത്യസ്ത രീതിയിലാണ് നിയമനം നടത്തിയിരിക്കുന്നതെന്നും ഇത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും കണ്ടെത്തി.

3.എ.ഡി.എസ് /സി.ഡി.എസ് പ്രവർത്തനങ്ങൾ കാലങ്ങളായി കാര്യക്ഷമമല്ല. ഓരോ ഏജൻസിയും പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയുമാണ്.

പൂവാർ ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡിൽ മേറ്റുമാരുടെ നിയമനം സർക്കാർ ഉത്തരവ് പാലിച്ചുകൊണ്ട് 30 ദിവസത്തിനകം നടപ്പാക്കി മറുപടി നൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഓംബുഡ്സ്മാൻ ഉത്തരവായി. കൂടാതെ അപ്പലേറ്റ് അതോറിട്ടി എന്ന നിലയിൽ കൂടുതൽ ചുമതലകൾ വഹിക്കുന്നതിന് പാറശാല ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് അധികാരവും നൽകി.