തിരുവനന്തപുരം:ഐ.ടി നഗരമായ കഴക്കൂട്ടത്ത് നഗരസഭ നിർമ്മിക്കുന്ന ഷീ ലോഡ്ജ് ഓണത്തിന് പ്രവർത്തനം ആരംഭിക്കും.തറക്കല്ലിട്ട് അഞ്ച് വർഷം ഇഴഞ്ഞ പദ്ധതിയാണ് ഓണത്തോടെ യാഥാർത്ഥ്യമാക്കുന്നത്.ഐ.ടി നഗരത്തെ സ്ത്രീ സൗഹൃദമാക്കണം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി 'നിവാസം' എന്ന പേരിലാണ് വനിതാ ഷീ ലോഡ്ജ് കഴക്കൂട്ടത്ത് ഒരുങ്ങുന്നത്.നഗരസഭയുടെ കഴക്കൂട്ടം സോണൽ ഓഫീസിന് സമീപത്താണ് ഷീ ലോഡ്ജ്.2019 ഫെബ്രുവരിയിൽ അന്നത്തെ മേയറായിരുന്നു വി.കെ.പ്രശാന്താണ് കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. കോൺട്രാക്ടർമാരുടെ തർക്കത്തെ തുടർന്നാണ് പണി നിലച്ചത്.
നിലവിൽ അവസാനഘട്ട മിനുക്ക് പണികൾ നടക്കുകയാണ്. അഭിമുഖങ്ങൾ, മത്സരപരീക്ഷകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി കഴക്കൂട്ടത്തും സമീപപ്രദേശങ്ങളിലുമെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ ഒരിടമാകും 'നിവാസം.മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. മുറിവാടക സംബന്ധിച്ച തീരുമാനം നഗരസഭ കൗൺസിൽ തീരുമാനപ്രകാരമായിരിക്കും.
പദ്ധതിച്ചെലവ് - 4.75 കോടി രൂപ
നാല് നിലകൾ: 22 മുറികൾ
നാലുനിലയിലായി അഞ്ച് എസി റൂം ഉൾപ്പെടെ 22 റൂമുകളുടെ നിർമാണം പൂർത്തിയായി.കൂടാതെ കാർ പാർക്കിംഗ് സൗകര്യവും ഓഫീസ് സ്‌പേസുമുണ്ട്.രണ്ട് നിലകളിൽ 11 മുറി വീതമാണുള്ളത്.ഒരു നിലയിൽ പാർക്കിംഗ് സൗകര്യവും മറ്റൊന്നിൽ ഓഫീസ് സ്‌പേസുമാണുള്ളത്
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ ഒരിടം എന്ന ലക്ഷ്യത്തിലാണ് നിവാസം പൂർത്തിയാകുന്നത്.
മേയർ ആര്യാ രാജേന്ദ്രൻ