pm-yojana

അധികാരമോ സ്ഥാനമോ സ്വാധീനമോ ഭൗതിക സമ്പത്തോ എന്തുമാകട്ടെ, അത്തരം സ്വപ്നങ്ങൾ കൈവരിച്ചുകഴിഞ്ഞാൽ നാം സന്തോഷിക്കാറുണ്ട്. എന്നാൽ ആ സന്തോഷം ഹ്രസ്വമായിരിക്കും. തുടർന്ന് മാനസികമായൊരു പുനഃക്രമീകരണം സംഭവിക്കുന്നു. കൈവരിച്ചത് ഒരു മാനദണ്ഡമായി നാം കണക്കാക്കുകയും, അടുത്ത നേട്ടങ്ങൾക്കായുള്ള മനോഭാവം കൈവരികയും ചെയ്യുന്നു. മിക്കവരുടെ കാര്യത്തിലും ഇത് ശരിയാണ്. പൊതുനയങ്ങളുടെ കാര്യത്തിലും സമാനമായ സമീപനമാണ് നാം സ്വീകരിക്കുന്നത്!

ചില നയങ്ങൾക്കോ നടപടികൾക്കോ വേണ്ടി നാം ആവലാതിപ്പെടുന്നു. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നം ഇന്നത്തെ സർക്കാർ പരിഹരിക്കുമ്പോൾ ഈ മാനദണ്ഡം കൂടുതൽ ഉയരുന്നു. അത്തരത്തിലുള്ള ഒന്നാണ് പത്താം വാർഷികം ആഘോഷിക്കുന്ന പി.എം ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ). കോടിക്കണക്കിന് ഇന്ത്യക്കാരെ സാമ്പത്തിക ഉൾച്ചേർക്കലിൽ നിന്ന് മാറ്റിനിറുത്തുന്ന അവസ്ഥയായിരുന്നു ഏറെക്കാലം നമുക്കുണ്ടായിരുന്നത്. 2014-ൽ, അന്ന് പുതുതായി അധികാരമേറ്റ എൻ.ഡി.എ സർക്കാർ കോടിക്കണക്കിന് ഇന്ത്യക്കാരെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്കു കൊണ്ടുവരിക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്തു.

അതിശയിപ്പിക്കുന്ന വിജയമാണ് ആ ദൗത്യം നേടിയത്. 2024 ആഗസ്റ്റ് 14 വരെ 53.13 കോടി ഗുണഭോക്താക്കളും മൊത്തം 2.31 ലക്ഷം കോടി നിക്ഷേപവുമാണ് ഇതിലുള്ളത്. ഗുണഭോക്താക്കളിൽ 30 കോടിയോളം പേർ സ്ത്രീകളാണ്. ‘ഡിജിറ്റൽ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളുടെ രൂപകല്പന: ഇന്ത്യയിൽ നിന്നുള്ള പാഠങ്ങൾ’ എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധത്തിൽ (ഡിസംബർ 2019) ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിലെ ഗവേഷകർ പ്രസ്താവിച്ചത് ഇങ്ങനെയാണ്: “സാമ്പത്തിക ഉൾപ്പെടുത്തലുകളുടെയും ഔപചാരിക തിരിച്ചറിയലിന്റെയും താണ നിലകൾ കണക്കിലെടുക്കുമ്പോൾ, ഒരു ദശാബ്ദം മുമ്പ് ഇന്ത്യ നേരിട്ട വെല്ലുവിളികളുടെ വ്യാപ്തി വളരെ വലുതായിരുന്നു. ബാങ്ക് അക്കൗണ്ട് ഡാറ്റയും മുകളിൽ ചർച്ച ചെയ്ത പ്രതിശീർഷ ജി.ഡി.പിയുമായുള്ള ബന്ധവും അടിസ്ഥാനമാക്കി, ഇന്ത്യ പരമ്പരാഗത വളർച്ചാ പ്രക്രിയകളെ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ 80 ശതമാനം മുതിർന്നവർക്കും ബാങ്ക് അക്കൗണ്ട് നേടാൻ 47 വർഷമെടുക്കുമായിരുന്നു എന്നതാണ് ഏകദേശ കണക്ക്!”

മറ്റൊരു പഠനം പറയുന്നത്, മോഷണത്തിനു സാധ്യതയുള്ള പ്രദേശങ്ങളിൽ പി.എം.ജെ.ഡി.വൈ അക്കൗണ്ടുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ സാമ്പത്തിക ആസ്തി സംരക്ഷിക്കാൻ ഈ അക്കൗണ്ടുകൾ സഹായിച്ചു എന്നാണ്. സാധാരണയായി ഉയർന്ന പലിശനിരക്ക് ഈടാക്കുന്ന അനൗപചാരിക സ്രോതസുകളിൽ നിന്ന് വായ്പയെടുക്കുന്നതിലും ഇത് ഇടിവുണ്ടാക്കി. ഒഴിവാക്കലുകളേക്കാൾ തൽക്ഷണ വിധിനിർണയം മാനദണ്ഡമായ ലോകത്ത്, ജൻ ധൻ അക്കൗണ്ടുകൾ കൂടുതലും സീറോ ബാലൻസ് അക്കൗണ്ടുകളാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഈ അക്കൗണ്ടുകളിൽ 2.31 ലക്ഷം കോടി രൂപയാണ് നിക്ഷേപം.

മൂന്ന് സാമ്പത്തിക വർഷങ്ങളിലായി (2020-2022) ഏകദേശം 8.1 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുടെ പരിണാമത്ത‌ിനൊപ്പം, കൊവിഡ് ഏറ്റവും ഭീഷണി ഉയർത്തിയ വേളയിൽ ഇത് സമ്പർക്കരഹിത പണമിടപാടുകളും സുഗമമാക്കി. മറ്റൊരു പഠനം കാണിക്കുന്നത്, പി.എം.ജെ.ഡി.വൈ ഓപ്പൺ ബാങ്കിംഗ് (ഉപഭോക്തൃ അനുമതിയോടെ ഡാറ്റ ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി പങ്കിടൽ) സുഗമമാക്കി എന്നാണ്. വ്യക്തമായി പറഞ്ഞാൽ, കൂടുതൽ ജൻ ധൻ അക്കൗണ്ടുകളുള്ള പ്രദേശങ്ങൾ ധനകാര്യ സാങ്കേതികയുടെ നേതൃത്വത്തിൽ വായ്പാവളർച്ച മെച്ചപ്പെടുത്തി. കുറഞ്ഞ നിരക്കിലുള്ളതും മികച്ചതുമായ ഇന്റർനെറ്റ് സൗകര്യമുള്ള പ്രദേശങ്ങളിൽ കരുത്തുറ്റ ഫലങ്ങൾ ലഭിക്കുകയും ചെയ്തു.

'പി.എം ജൻ ധൻ" സ്ത്രീകളെ അവരുടെ സ്വന്തം അക്കൗണ്ടുകളും അക്കൗണ്ടുകളിലെ പണവും നൽകി ശാക്തീകരിച്ചു. ഈ സാമ്പത്തിക സ്വാതന്ത്ര്യം കണക്കാക്കുക പ്രയാസമാണ്; പക്ഷേ അത് പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ സമ്പാദ്യ പ്രവണത പൊതുവേ ഉയർന്ന തലത്തിലാണ്. കാലക്രമേണ, ഇത് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും ദേശീയ സമ്പാദ്യ നിരക്കും വർദ്ധിപ്പിക്കും. കൂടാതെ, ഇത് രാജ്യത്തെ സ്ത്രീസംരംഭകത്വത്തിനും ഉണർവേകും. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്മെന്റ് സംരംഭമായ സ്റ്റാർട്ടപ്പ് ഇന്ത്യ, സ്ത്രീകൾക്കും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കും ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാൻഡ്- അപ്പ് ഇന്ത്യ എന്നിവയിലൂടെയുള്ള സംരംഭകത്വ തരംഗത്തിൽ സ്ത്രീപങ്കാളിത്തം ഏറെ പ്രോത്സാഹജനകമാണ്.

ജൻ ധൻ അക്കൗണ്ടുകൾ സ്ത്രീകളെ ശാക്തീകരിക്കുകയും സംരംഭകത്വത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്തു എന്ന അനുമാനം ശ്രദ്ധേയമാണ്; പഠനാർഹവും. ഈ അക്കൗണ്ട് ഉടമകൾക്കു നൽകിയ ആനുകൂല്യങ്ങൾ തെളിവുകളായി കണക്കാക്കിയാൽ, ഈ പദ്ധതി ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വികസന നേട്ടങ്ങൾ ഗണ്യമായി കുറയുമായിരുന്നു എന്നു വ്യക്തമാകും. എന്നാൽ, ഈ പദ്ധതി സമാരംഭിക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള തീരുമാനവും ഹ്രസ്വ കാലയളവിനുള്ളിൽ അതു വിജയകരമായി നടപ്പാക്കിയതും ഇന്ത്യയെ നേട്ടങ്ങളിലേക്ക് എത്തിക്കുകതന്നെ ചെയ്തു.