വെഞ്ഞാറമൂട്: സന്ധ്യ കഴിഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകൾ അണഞ്ഞാൽ വെഞ്ഞാറമൂട് ടൺ കുറ്റാക്കൂരിരുട്ടിലാകും. അന്യദേശങ്ങളിൽ നിന്ന് ഉൾപ്പെടെ വെഞ്ഞാറമൂട്ടിൽ എത്തുന്ന നൂറുകണക്കിന് യാത്രക്കാർ കഴിഞ്ഞ കുറെക്കാലമായി ഇരുട്ടിൽ തപ്പേണ്ട ദുരവസ്ഥയിലാണ്. നെടുമങ്ങാട് റോഡും ആറ്റിങ്ങൽ റോഡും വെമ്പായം-കൊട്ടാരക്കര റോഡും ബന്ധിക്കുന്ന വെഞ്ഞാറമൂട്ടിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതെ വന്നതോടെ രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ സാമൂഹിക വിരുദ്ധരുടെ ആക്രമണ ഭീഷണിയിലാണ്.

കത്താത്ത ലൈറ്റുകൾ

ലക്ഷങ്ങൾ ചെലവിട്ട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിലെ രണ്ട് ബൾബുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവയൊക്കെ കഴിഞ്ഞ കുറെ കാലമായി കത്തുന്നില്ല. ടൗൺ ഇരുട്ടായതോടെ നാട്ടുകാരും ടാക്സി ഡ്രൈവർമാരുമൊക്കെ പലവട്ടം അധികൃതർക്ക് പരാതി നൽകിയിരുന്നു. ടൗണിനൊപ്പം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള ട്യൂബ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും മാസങ്ങളായി പ്രകാശിക്കാതെ കിടക്കുകയാണ്.

സാമൂഹ്യവിരുദ്ധ ശല്യവും

ഇട റോഡുകളിൽ തെരുവ് വിളക്കുകൾ അണഞ്ഞതോടെ വഴിയാത്രക്കാർ സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിടേണ്ടി വരുന്നതായി ആക്ഷേപമുണ്ട്. കൊടും ചൂടിൽ മാളം വിട്ടിറങ്ങിയ ഇഴജന്തുക്കളും വഴിയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും ഇരുട്ടിൽ തന്നെയാണ്. തെരുവ് വിളക്കുകൾ കത്തിക്കുന്നതിനായി പ്രതിമാസം ലക്ഷങ്ങളാണ് പഞ്ചായത്ത് ഇലക്ട്രിക് സിറ്റി ബോർഡിന് അടയ്ക്കുന്നത്.

തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് അതികൃതർക്ക് യാതൊരു താല്പര്യവും ഇല്ലത്രെ. കെ.എസ്.ടി.പി.യുടെ നേതൃത്വത്തിലും തെരുവ് വിളക്കുകൾ സംസ്ഥാന പാതയിൽ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇവ പ്രകാശിപ്പിക്കുന്നതിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.