തിരുവനന്തപുരം: നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവനടി ഡി.ജി.പിക്ക് പരാതി നൽകി. സിനിമയുടെ ചർച്ചയ്ക്കെന്ന പേരിൽ 2016ൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. 2018ൽ സമൂഹമാദ്ധ്യമത്തിൽ നടി കുറിപ്പിട്ടിരുന്നു. 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നടിയുടെ പരാതി ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പ്രത്യേക സംഘത്തിലെ എസ്.പി കഴിഞ്ഞ ദിവസം നടിയെ ബന്ധപ്പെട്ട് പരാതി നൽകാൻ തയ്യാറാണോയെന്ന് ആരാഞ്ഞിരുന്നു. നിയമോപദേശം തേടിയശേഷമാണ് നടി പരാതി നൽകിയത്.

നടിക്കെതിരെ സിദ്ദിഖ് നൽകിയ പരാതിയും ഡി.ജി.പി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ആവശ്യം. പലപ്പോഴും വ്യത്യസ്ത ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018ലെ ആരോപണം. പിന്നീട് ഉപദ്രവിച്ചെന്നായി. മറ്റു പലർക്കെതിരെയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതികളുന്നയിച്ച ഇവർക്ക് പ്രത്യേക അജൻഡയുണ്ട്. ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമം. ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം. നടിയോട് മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിച്ചിട്ടില്ലെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് വ്യക്തമാക്കി. സിദ്ദിഖ് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടി പീഡനപരാതി രേഖാമൂലം നൽകിയത്.