മലയിൻകീഴ്: പൊതുവഴികളിലെ പ്രധാന റോഡുകളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. ബണ്ട് റോഡുൾപ്പെടെയുള്ള ഇടങ്ങളിൽ വ്യാപകമായാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്.പോങ്ങുംമൂട് -ചീനിവിള, മലയിൻകീഴ് - കുണ്ടമൺകടവ്,ഊരൂട്ടമ്പലം - മലയിൻകീഴ്,അന്തിയൂർക്കോണം - തച്ചോട്ടുകാവ് എന്നീ റോഡുകളിലാണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്.ഇതുവഴി പോകുന്നവർ കടുത്ത ദുർഗന്ധം മൂലം മൂക്ക് പൊത്തേണ്ട ഗതികേടിലാണ്.

ചാക്കിലും കവറിലുമായി കൊണ്ടുതള്ളുന്ന മാലിന്യം തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡിലിടുന്നതും
പതിവാണ്.പലപ്പോഴും നായ്ക്കൾ പൊതികൾ കടിച്ചെടുത്തോടുന്നത് അപകടങ്ങൾക്കും കാരണമാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.അണപ്പാട് പാലം കഴിഞ്ഞാൽ ആളൊഴിഞ്ഞ റോഡായതിനാൽ മാലിന്യം വലിച്ചെറിയാൻ സൗകര്യമാണ്.ആരും ചോദിക്കാനും പറയാനുമില്ലാത്തതിനാൽ ദിനംപ്രതി മാലിന്യം വർദ്ധിക്കുകയാണ്.

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.

എവിടെ തിരിഞ്ഞാലും മാലിന്യം

കുഴയ്ക്കാട് -ചീനിവിള, മച്ചേൽ ബണ്ട് റോഡുകളിൽ എവിടെ തിരിഞ്ഞാലും മാലിന്യമാണ്.മാലിന്യത്തിന്റെ ദുർഗന്ധം
സഹിച്ചുവേണം ഇവിടം താണ്ടാൻ.

വെള്ളവും മലിനം

മാംസാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമായി.കടുത്ത വേനൽകാലത്ത് പോലും നീരുറവ വറ്റാത്ത കുഴയ്ക്കാട് തോട്ടിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കുന്നു.നിരവധി ആവശ്യങ്ങൾക്ക് പ്രദേശവാസികൾ ഉപയോഗിക്കുന്ന നീരുറവകളാണ് മലിനമാകുന്നത്.

സാമൂഹ്യവിരുദ്ധ ശല്യവും

മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ്,മച്ചേൽ വാർഡുകളിലുൾപ്പെട്ട ഭാഗത്ത് ആൾത്താമസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.മേപ്പൂക്കടയിൽ നിന്ന് ഗതാഗതക്കുരുക്കില്ലാതെ പോങ്ങുംമൂട്,അണപ്പാട്,ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകാനുള്ള എളുപ്പ മാർഗവുമാണീ കുഴയ്ക്കാട് ബണ്ട് റോഡ്.ഈ ഭാഗത്ത് പൊലീസ് പട്രോളിംഗ് അനിവാര്യമെന്ന് നാട്ടുകാർ പറഞ്ഞു.