വെള്ളറട: വന്യജീവികളുടെ കൃഷി നശീകരണത്തിന് പരിഹാരമുണ്ടാകാതെ വലയുകയാണ് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോര കർഷകർ.

ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകി. തിരഞ്ഞെടുപ്പിൽ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളെത്തും. ശേഷം എല്ലാം മറക്കുമെന്നാണ് മലയോര കർഷകർ പറയുന്നത്. ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്.

വെള്ളറട, അമ്പൂരി, കള്ളിക്കാട്, ഗ്രാമപഞ്ചായത്തിലെ പന്നിമല,തേക്കുപാറ, കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിൽ ജീവിക്കുന്നത്.

ക‌ൃഷി ചെയ്യാനാകാതെ കർഷകർ

മരച്ചീനി(കപ്പ) വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ ഒന്നും കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ് പതിവ്. മാവും പുളിയും പ്ളാവും കായ്ച്ചു തുടങ്ങിയതോടെ വാനരന്മാർ വ്യാപകമായി അവ നശിപ്പിക്കും.

കാട്ടുപന്നികൾ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ചിടും.

നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

വാനര ശല്യവും

തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്ക ആകുമ്പോൾ തന്നെ മുഴുവനും വാനരൻമാർ താഴെയിറക്കും. ഒരു കാലത്ത് എല്ലാനാണ്യവിളകളും സുലഭമായി കൃഷിചെയ്ത് ആദായം ലഭിച്ചിരുന്നതിനാൽ കർഷകർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിച്ച് പോകാൻ കഴിയുമായിരുന്നു. വനാതിർത്തി കഴിഞ്ഞെത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് കൃഷി ഭൂമി കാണില്ല.

റബർ കൃഷിയെ ആശ്രയിക്കാമെന്നു വിചാരിച്ചാൽ കൃഷിക്ക് മുടക്കുന്ന പണം പോലും തിരികെ കിട്ടാത്ത സാഹചര്യവും. ഇതിനു പുറമെ വീട്ടിലെ വസ്ത്രങ്ങൾ കഴുകി ഉണക്കാൻപോലും വാനരൻമാർ സമ്മത്തിക്കാത്ത സാഹചര്യമാണ് നിലവിൽ.

മലയോരത്തെ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തിര പദ്ധതികൾ നടപ്പിലാക്കണം. അത് കർഷകരെ സംരക്ഷിക്കുന്നതിനുവേണ്ടിയാകണം. വാനരൻമാരെ പിടികൂടാൻ കർഷകർ തയ്യാറായാൽ വനം വകുപ്പ് അധികൃതരിൽ നിന്നും നടപടി ഉണ്ടാകാതെ രക്ഷിക്കണമെന്നാണ് കർഷകർ പറയുന്നത്.