വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാന പാതയിൽ വിതുര കലുങ്ക് ജംഗ്ഷനിൽ നിന്നും വിതുര ജനമൈത്രി ശിശുസൗഹൃദ പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിലാകെ കുഴികൾ നിറഞ്ഞ് ശോചനീയാവസ്ഥയായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. റോഡിന്റെ ചില ഭാഗങ്ങളിൽ മെറ്റലിളകി മൺപാതയായി മാറിയിട്ടുണ്ട്. ഈ റോഡിലൂടെ കാൽനടയാത്രപോലും അസാദ്ധ്യമാണ്.
പൊലീസ് സ്റ്റേഷന് സമീപമാണ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും പ്രവർത്തിക്കുന്നത്. വർഷങ്ങളായി റോഡിന്റെ സ്ഥിതി പരിതാപകരമാണ്. ഇതു സംബന്ധിച്ച് നാട്ടുകാരും വിതുര മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളും അനവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലും ഫയർ സ്റ്റേഷനിലുമായി നിത്യേന നിരവധി പേരാണ് എത്തുന്നത്.
ഓട നിർമ്മിക്കാത്തതു മൂലമാണ് റോഡ് തകർന്നതെന്നാണ് ആക്ഷേപം. വിതുരയിലെ പ്രധാന ഓഫീസുകളിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നുകിടന്നിട്ടും ഗതാഗതയോഗ്യമാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാക്കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
കാട്മൂടി റോഡ്
റോഡിനിരുവശത്തും കാട് മൂടി കിടക്കുകയാണ്. ഇതുമൂലം റോഡിന്റെ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
നേരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ കാട് വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായി. ഇവിടെ അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
ഇഴജന്തുക്കളുടെ ശല്യവും
പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയും പരിസരപ്രദേശങ്ങളും കാട് മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. രാത്രിയിൽ റോഡിലൂടെ സഞ്ചരിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പാമ്പിന്റെ കടിയേൽക്കാൻ സാദ്ധ്യതയേറെയാണ്. നേരത്ത ഒരാളെ പാമ്പ് കടിച്ചിട്ടുണ്ട്.കാട്ടുപന്നികളും രാത്രിയിലെത്തുന്നുണ്ട്. പ്രദേശമാകെ കീരികളുടെ ശല്യവും നേരിടുന്നുണ്ട്.
ഫണ്ട് അനുവദിച്ചിട്ടും പണി നടന്നില്ല
പൊലീസ് സ്റ്റേഷൻ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മുൻപ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും യാതൊരു നവീകരണ പ്രവർത്തനങ്ങളും ഇതുവരെ പ്രാവർത്തികമായിട്ടില്ല. റോഡ് നവീകരിക്കുമെന്ന് പുതിയ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനവേളയിൽ അന്നത്തെ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണൻ പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിലൊതുങ്ങുകയാണ്.