തിരുവനന്തപുരം: നവരാത്രി മഹോത്സവത്തിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഡർബാർഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു.
സെപ്തംബർ 30ന് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഉടവാൾ കൈമാറ്റം നടക്കും. തുടർന്ന് ഘോഷയാത്രയായി വിഗ്രഹങ്ങളും ഉടവാളും തിരുവനന്തപുരത്തേക്ക് പുറപ്പെടും. സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒക്ടോബർ ഒന്നിന് 12 മണിയോടെ കളിയിക്കാവിളയിലെത്തുമ്പോൾ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. തമിഴ്നാട്, കേരള പൊലീസ് സംഘങ്ങൾ ഘോഷയാത്രയെ അനുഗമിക്കും.ഘോഷയാത്ര കടന്നുവരുന്ന വഴികളിൽ പൊലീസ് ട്രാഫിക്ക് ക്രമീകരണം പൊലീസ് ഏർപ്പെടുത്തും. റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രാദേശിക യോഗങ്ങൾ ചേരും.ഘോഷയാത്രയുടെ സമയക്രമം കൃത്യമായി പാലിക്കണം.ഇതിന്റെ പേരിൽ ചിലർ നടത്തുന്ന അനധികൃത പിരിവ് ഒഴിവാക്കണമെന്നും. നവരാത്രി മഹോത്സവം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,ദേവസ്വം സെക്രട്ടറി ടി.വി.അനുപമ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ , ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.വി. പ്രകാശ് വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, തമിഴ്നാട് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.