മുണ്ടക്കൈ: വർഷങ്ങളായി പുഞ്ചിരിമട്ടത്ത് താമസിക്കുന്ന അബ്ദുൾ ലത്തീഫിനെ കണ്ണ് കെട്ടിവിട്ടാലും തന്റെ വീടിരിക്കുന്നിടത്ത് എത്തും. പക്ഷേ,ഉരുൾ വിഴുങ്ങിയ നാട്ടിൽ ഇന്നലെ എത്തിയപ്പോൾ എവിടെയാണ് തന്റെ വീടെന്ന് ചോദിക്കേണ്ടി വന്നു. മലവെള്ളം ഒഴുകിയ വഴിയിൽ മണ്ണും പാറയും. പ്രിയപ്പെട്ടതെല്ലാം കണ്ടെത്താൻ ക്യാമ്പുകളിൽ കഴിയുന്നവരെയും ചേർത്ത് നടത്തിയ ജനകീയ തെരച്ചിലിനാണ് ലത്തീഫും പുഞ്ചിരിമട്ടത്ത് എത്തിയത്. ലത്തീഫിന് മാത്രമല്ല പലർക്കും സ്വന്തം വീട് നിന്നിടം കണ്ടെത്താനായില്ല.
രണ്ട് കുന്നുകൾക്കിടയിലെ പ്രദേശം ഒന്നാകെ ഒലിച്ചുപോയി. ദുരന്ത സ്മാരകം പോലെ മുസ്ലിം പള്ളിയും മൂന്നാല് കടകളും മാത്രം. വിദേശത്തായിരുന്ന ലത്തീഫ് ഉരുൾപൊട്ടൽ വിവരമറിഞ്ഞാണ് കഴിഞ്ഞ ഒന്നിന് നാട്ടിലെത്തിയത്. കുടുംബം രക്ഷപ്പെട്ട് ക്യാമ്പിലാണെന്ന് അറിഞ്ഞപ്പോൾ ആശ്വാസമായി. എന്നാൽ കൂടപ്പിറപ്പുകളെയും സുഹൃത്തുക്കളെയും ഉരുൾ കൊണ്ടുപോയെന്ന് അറിഞ്ഞതോടെ തളർന്നുപോയെന്ന് ലത്തീഫ് പറഞ്ഞു. മേപ്പാടിയിലെ ക്യാമ്പിൽ കുടുംബത്തോടൊപ്പം കഴിയുകയാണ്.
ക്യാമ്പിലുള്ളവരെ കൂട്ടി തെരച്ചിൽ നടത്തുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം മടിച്ചു. ഒരു രേഖയെങ്കിലും കിട്ടിയാലോ എന്ന് കരുതിയാണ് പുഞ്ചിരമട്ടത്ത് എത്തിയത്. എന്നാൽ വീടിരുന്ന സ്ഥലം എവിടെയെന്ന് തിരിച്ചറിയാതെ നിസ്സഹായനായി നിൽക്കേണ്ടി വന്നു.
- അബ്ദുൾ ലത്തീഫ്