ഹരിപ്പാട് : ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃത അറവുശാലകൾ പെരുകുന്നു. നിയമം കാറ്റിൽ പറത്തിയാണ് വഴിയോരങ്ങളിൽ മാംസവിൽപന തകൃതിയായി നടക്കുന്നത്. ആരോഗ്യവകുപ്പ് പരിശോധിച്ച് സീൽ ചെയ്തുനൽകുന്ന മൃഗങ്ങളെ മാത്രമേ
കശാപ്പുചെയ്ത് വിൽപന നടത്താവൂ എന്നാണ് നിയമം. അറവുശാലകളും വിപണന കേന്ദ്രവും നടത്തുന്നതിന് പഞ്ചായത്ത് അധികൃതർ ലേലം ചെയ്തു നൽകുകയും വേണം. എന്നാൽ, മിക്ക തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലും ലേലമോ, ലൈസൻസോയില്ലാതെ അറവുശാലകൾ
വർദ്ധിച്ചുവരികയാണ്.
അസുഖം ബാധിച്ചതും കിടപ്പിലായതും രോഗം വന്ന് ചത്തതും ഉൾപ്പടെയുള്ള മൃഗങ്ങളെ വെട്ടി മുറിച്ച് കച്ചവടം നടത്തുന്ന സംഭവങ്ങളും കുറവല്ല. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനയോ, ആരോഗ്യവകുപ്പിന്റെ മൃഗപരിശോധനയോ വ്യാപകമായി നടക്കാത്തതാണ് ഇത്തരം സ്ഥാപനങ്ങൾക്ക് വളമാകുന്നത്. ആധുനിക സംവിധാനങ്ങളില്ലായിരുന്ന കാലത്ത് പോലും കാര്യക്ഷമമായി നടന്നിരുന്ന പരിശോധനകളും പിഴ ഈടാക്കലും എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും നടക്കുന്നില്ലെന്നതാണ് സത്യം.
കാലിരോഗങ്ങളിൽ ആശങ്ക
1. കുളമ്പ് രോഗബാധിച്ച് ചത്ത മൃഗങ്ങളെ രാത്രിയിൽ വാഹനത്തിൽ കയറ്റി അറവുശാലകളിലെത്തിച്ച സംഭവം പോലും അടുത്തിടെ ഉണ്ടായി. കുട്ടനാട്ടിൽ ക്യാൻസർ ഉൾപ്പടെയുള്ള മാറാരോഗങ്ങൾ കാലികളിൽ വർദ്ധിച്ചുവരുന്നത് ഇതോടെ ആശങ്കയിലായിട്ടുണ്ട്
2. ഭക്ഷ്യയോഗ്യമല്ലാത്ത ഇത്തരം മാംസ വ്യാപാരം മനുഷ്യരിൽ രോഗ തീവ്രത വർദ്ധിപ്പിക്കുമെന്നും ആശങ്കയുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ നിഷ്ക്രിയമായതോടെ പിഴയിനത്തിൽ പതിനായിര കണക്കിന് രൂപയാണ് നഷ്ടമാകുന്നത്