ജനറൽ ആശുപത്രിയിൽ മോക് ഡ്രിൽ
ആലപ്പുഴ : 'അലാറം മുഴക്കി ആംബുലൻസ് അത്യാഹിതവിഭാഗത്തിലേക്ക് പാഞ്ഞെത്തി. ആംബുലൻസിനുള്ളിൽ നിന്ന് രോഗിയെ ജീവനക്കാർ പുറത്തേക്കെടുത്തു. ഒപ്പമുണ്ടായിരുന്ന യുവതി ജീവനക്കാരുടെമേൽ തട്ടിക്കയറി. തുടർന്ന് ആശുപത്രി ഉപകരണങ്ങൾ തകർക്കാനുള്ള ശ്രമം . കൂടെ ഉണ്ടായിരുന്നയാളും അക്രമാസക്തനായി. സെക്യൂരിറ്റി ജീവനക്കാരും പൊലീസ് എയ്ഡ്‌പോസ്റ്റ് ജീവനക്കാരും വേഗത്തിൽ ഓടിയെത്തി. ഇരുവരെയും പിടിച്ചുമാറ്റി. ഈ സമയം സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും അറിയിച്ചതിനെ തുടർന്ന് പൊലീസ് വാഹനം എത്തി അക്രമാസക്തരായവരെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടു പോയി... ഇതെല്ലാം കണ്ട് ആദ്യം അമ്പരപ്പോടെ നിന്ന പൊതുജനത്തിന്, സംഭവിച്ചത് മോക് ഡ്രില്ലെന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ജില്ലാ പൊലീസിന്റെയും ആലപ്പുഴ ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ മോക്ഡ്രിൽ അരങ്ങേറിയത്. ആശുപത്രികളിൽ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ഉടനടി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കോഡ് ഗ്രേ മോക് ഡ്രില്ലിൽ ആശുപത്രി ജീവനക്കാരും പൊലീസ് ഓഫീസർമാരും പങ്കെടുത്തു. സൂപ്രണ്ട് ഡോ. ആർ.സന്ധ്യ, നോഡൽ ഓഫീസർ ഡോ. അനുപമ, ആർ.എം.ഒ ഡോ. എം.ആശ, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പ്രതാപൻ, അനിൽകുമാർ, ലേ സെക്രട്ടറി ടി.സാബു, നഴ്‌സിംഗ് സൂപ്രണ്ട് ദീപാറാണി, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് രജിത തുടങ്ങിയവർ നേതൃത്വം നൽകി. ആശുപത്രി ജീവനക്കാരായ എസ്.ജെ.പീറ്റർ, അംബിക, നസറുദ്ദീൻ തമ്പി, ഷൈബു, രജനീഷ്,നാസർ, ശാലിനി എന്നിവരും പൊലീസ് ഓഫീസർമാരായ സുർജിത്ത്, വരുൺകുമാർ, ബിപിൻ എന്നിവരും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും പങ്കെടുത്തു.