ആലപ്പുഴ : മുട്ടക്കോഴിയെ വളർത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിച്ച് തമിഴ്നാട്ടിൽ നിന്ന് വളർത്തുകോഴിയെ എത്തിക്കുന്നവർ. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നെത്തുന്നതിൽ കൂടുതലും പൂവൻ കോഴിക്കുഞ്ഞുങ്ങളാകും. ഗുണനിലവാരമുള്ള മുട്ടക്കോഴികളെ കേരള സ്റ്റേറ്റ് പൗൾട്രി വികസന കോർപ്പറേഷൻ നൽകു്നുണ്ടെങ്കിലും റോഡരികിലെ വില്പനക്കാരിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്.
വളർച്ചയെത്തുമ്പോൾ തമിഴ്നാട് കോഴികളിൽ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വിൽക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാർ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളർത്തുന്നത്. ശരിയായി പരിപാലിച്ചാൽ കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടാം. ഇതിനായി നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ എന്നീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്താൽ കൂടുതൽ മുട്ട ലഭിക്കും.
കെണിയിൽ വീഴുന്നത് വിലക്കുറവിൽ
പൗൾട്രി വികസന കോർപ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങൾക്ക് അത്യുത്പാദന - രോഗപ്രതിരോധ ശേഷി കൂടുതലാണ്
മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില
വകുപ്പ് വഴി വിതരണം ചെയ്യുമ്പോൾ 50 രൂപ സബ്‌സിഡി പ്രകാരം 120 രൂപയ്ക്ക് ലഭിക്കും
ഇതേ പ്രായമുള്ള തമിഴ്‌നാടൻ കോഴികൾ 60-80 രൂപ നിരക്കിൽ വീട്ടിലെത്തിക്കുന്ന സ്വകാര്യ ഏജൻസികളുമുണ്ട്
രോഗപ്രതിരോധശേഷി കുറവായതിനാൽ വളർത്തിയെടുക്കാൻ പാടാണ്. ഇവയിൽ നിന്ന് നാടൻകോഴികളിലേക്കും രോഗം പടരാം
ലാഭം പ്രതീക്ഷിച്ചാണ് തമിഴ്‌നാടൻ കോഴികളെ കർഷകർ കൂടുതലായി വാങ്ങുന്നത്
പൂവന്മാർ ഫാമിന് പുറത്ത്
പൂവൻ കോഴിക്കുഞ്ഞുങ്ങളെ ഫാമുകളിൽ നിന്ന് ഏജന്റുമാർ വില കുറച്ച് വാങ്ങി ഇതോടൊപ്പം മുട്ടക്കോഴി കുഞ്ഞുങ്ങളെ കലർത്തിയാണ് വില്പന. ഇത്തരം കുഞ്ഞുങ്ങൾക്ക് പ്രതിരോധ മരുന്നുകൾ നൽകാറില്ല. ഒരുമാസം പ്രയമാകുമ്പോൾ റോഡരികിൽ വലകെട്ടി വില്പനയ്ക്കെത്തിക്കും. ഇവരുടെ ഏജന്റുമാർ ഇരുചക്ര വാഹനങ്ങളിൽ വീടുകളിലും എത്തിക്കാറുണ്ട്. മൂന്നുമാസം കൊണ്ടേ പൂവൻ കോഴികളെ തിരിച്ചറിയാനാവൂ. ആറുമാസം വേണ്ടിവരും പൂവൻ കോഴി ഇറച്ചിപ്പരുവമാകാൻ. തീറ്റച്ചെലവ് കൂടുന്നതിനാലാണ് ഫാമുകൾ പൂവൻ കോഴികളെ തുടക്കത്തിലേ ഒഴിവാക്കുന്നത്.45 ദിവസം കൊണ്ട് ഇറച്ചിയാകുന്ന കോഴികളോടാണ് കർഷകർക്ക് താത്പര്യം.
തീറ്റ വില (50കിലോയ്ക്ക്)
2,250രൂപ
തീറ്റവില നിയന്ത്രിക്കാൻ സർക്കാർ മേഖലയിൽ ഫാക്ടറി ആരംഭിക്കണം. കൃഷിയുടെ പരിധിയിൽ കോഴി കർഷകരെ ഉൾപ്പെടുത്തണം. മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ പ്രത്യേക പദ്ധതി വേണം- വിജയൻ, ഫാം ഉടമ