police-canteen

ആലപ്പുഴ: സംസ്ഥാനത്തെ പൊലീസ് ക്യാന്റീനുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള അവകാശത്തിൽ നിന്ന് ഇതര സേനകളെ ഒഴിവാക്കിയ വിഷയം കോടതി കയറുന്നു. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ് എക്സൈസ്, ഫയർ ഫോഴ്സ്, വിജിലൻസ് തുടങ്ങിയ വിഭാഗങ്ങളെ ലിസ്റ്റിൽ നിന്ന് പുറന്തള്ളിയത്. കേരള ഫയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥനായിരുന്ന അഡ്വ.കെ.കെ.സുരേന്ദ്രനാണ് ഇതിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാനൊരുങ്ങുന്നത്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മെമ്മോറാണ്ടത്തിലെ ലിസ്റ്റിൽ ഇതര വിഭാഗങ്ങളെ ഒഴിവാക്കിയത് സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് പല ജീവനക്കാരും അറിഞ്ഞത്. ജീവനക്കാർക്കും പെൻഷൻകാർക്കും സബ്സിഡി നിരക്കിലെ ക്യാന്റീൻ സൗകര്യം പ്രയോജനകരമായിരുന്നു.

സർക്കാർ ഉത്തരവില്ല

2012ൽ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് ഫയർ ഫോഴ്സ് ജീവനക്കാരെ പൊലീസ് ക്യാന്റീൻ ഉപഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ക്യാന്റീൻ അംഗത്വത്തിന് രണ്ടായിരം രൂപ ഫീസ് അടച്ചിരുന്നതായും ജീവനക്കാരും പെൻഷൻകാരും പറയുന്നു. പ്രതിമാസം പതിനേഴായിരം രൂപ പെൻഷൻ കൈപ്പറ്റി കുടുംബം പോറ്റുന്ന ധാരാളം പെൻഷൻകാരുണ്ട്.

നിയന്ത്രണം

കടുപ്പിച്ചു

സംസ്ഥാനത്തെ പൊലീസ് ക്യാന്റീനുകളിൽ പൊലീസുകാർക്ക് പ്രതിമാസം ചെലവഴിക്കാവുന്ന തുകയിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. മുമ്പ് യഥേഷ്ടം സാധനങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്ന പ്രവണയുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് നിയന്ത്രണം. മാസം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങാമായിരുന്ന സ്ഥാനത്തിപ്പോൾ ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥന് 11,000 രൂപയ്ക്കും, സബോർഡിനേറ്റ് റാങ്കിന് 9000 രൂപയ്ക്കും, ഇതിന് താഴെയുള്ളവർക്ക് 8000 രൂപയ്ക്കും സാധനങ്ങൾ വാങ്ങാം. ഒരു വ‌ർഷം വാങ്ങാനുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിധിയും വെട്ടിച്ചുരുക്കി..