ആലപ്പുഴ: പുന്നമട-നെഹ്‌റു ട്രോഫി പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നേരിട്ട് ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷത്തിനുള്ളിൽ നൂറ് പാലങ്ങൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം സർക്കാർ മൂന്നേകാൽ വർഷം കൊണ്ട് പ്രാവർത്തികമാക്കി. നാടിനെ വികസനത്തിലേക്ക് നയിക്കുന്നവയാണ് പാലങ്ങൾ. അവ സമയബന്ധിതമായി പൂർത്തിയാക്കാനായി എല്ലാ മാസവും പ്രത്യേകം യോഗം ചേർന്നുകൊണ്ടാണിത് സാധ്യമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലപ്പുഴയുടെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളി വിജയകരമായി നടത്താൻ ടൂറിസം വകുപ്പിന്റെ എല്ലാവിധ സഹകരണവുമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന വള്ളംകളി ടൂറിസം വകുപ്പിന്റെ പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

പുന്നമട ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ജില്ല കളക്ടർ അലക്‌സ് വർഗീസ്, നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻ എം.ആർ.പ്രേം, കൗൺസിലർമാരായ ജി.ശ്രീലേഖ, സൗമ്യരാജ്, മുൻ എം.പി ടി.ജെ. ആഞ്ചലോസ്, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർ റിജോ തോമസ് മാത്യു, ടീം ലീഡർ പി.ആർ. മഞ്ജുഷ മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ.സി.വേണുഗോപാൽ എം.പി.യുടെ സന്ദേശം യോഗത്തിൽ വായിച്ചു.