ഹരിപ്പാട്: 46-ാമത് പല്ലന മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ അജി എബ്രഹാം ക്യാപ്ടനായ ആനാരി ചുണ്ടൻ ജേതാക്കളായി സ്വർണ്ണക്കപ്പിൽ മുത്തമിട്ടു. ഫൈനലിൽ നന്ദനൻ ക്യാപ്റ്റനായ ചെറുതന ചുണ്ടനെ വള്ളപ്പാടുകൾ പിന്നിലാക്കിയായിരുന്നു ആനാരി ഒന്നാമതെത്തിയത്. ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കാശി ക്യാപ്റ്റനായ മഹാദേവികാട് ഒന്നാമതും വിഷ്ണു ക്യാപ്റ്റനായ തൃക്കുന്നപ്പുഴ രണ്ടാമതുമെത്തി.
ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ പ്രമോദ്.എച്ച്.ഉണ്ണി ക്യാപ്റ്റനായ ദാനിയേൽ ഒന്നാമതും കരിപ്പുഴ ബോബിൻ ക്യാപ്റ്റനായ ജലറാണി രണ്ടാമതും ഫിനിഷ് ചെയ്തു. തെക്കനോടി തറ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വാവച്ചൻ ക്യാപ്റ്റനായ കാട്ടിൽതെക്കതിൽ ഒന്നും, ഹരീഷ് ക്യാപ്റ്റനായ ദേവസ് രണ്ടും സ്ഥാനങ്ങൾ നേടി. തെക്കനോടി കെട്ട് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വിഷ്ണു ക്യാപ്റ്റനായ പടിഞ്ഞാറേപറമ്പൻ, കണ്ണൻ ക്യാപ്റ്റനായ കമ്പിനി വള്ളങ്ങൾക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ.
ജലോത്സവം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ പതാക ഉയർത്തി. ജലോത്സവ സമിതി പ്രസിഡന്റ് യു. ദിലീപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. എസ്.താഹ, ജില്ലാ പഞ്ചായത്ത് അംഗം എ. ശോഭ, ജനപ്രതിനിധികളായ എൽ.യമുന, നാദിറ ഷക്കീർ, സിയാർ തൃക്കുന്നപ്പുഴ, സി. എച്ച്.സാലി, ജെ. മായ, അർച്ചന ദിലീപ്, എ.കെ.രാജൻ, സി.വി.രാജീവ്, പ്രണവം ശ്രീകുമാർ, എസ്.സുരേഷ്‌കുമാർ, വി.ബെന്നികുമാർ, സുജിത് സി.കുമാരപുരം തുടങ്ങിയവർ സംസാരിച്ചു. ആശാന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന കഴിഞ്ഞ് മാസ് ഡ്രില്ലിന് ശേഷമാണ് മത്സര വള്ളംകളി ആരംഭിച്ചത്.