
വനിതാ ഗുസ്തിതാരങ്ങളോടുള്ള ലൈംഗിക അതിക്രമത്തിനെതിരെ തെരുവിൽ പൊരുതി കേന്ദ്രസർക്കാരിന്റെയും ബി. ജെ. പിയുടെയും കണ്ണിൽ കരടായ ഹരിയാന താരങ്ങൾ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു. പാർട്ടിയിൽ ചേർന്നതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ജുലാനയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബജ്‌റംഗ് പൂനിയയ്ക്ക് പ്രതീക്ഷിക്കപ്പെട്ട ബാദ്ലിയിൽ സിറ്റിംഗ് എം.പി കുൽദീപ് വാറ്റ്സിനെ നിലനിറുത്തി. ബജ്റംഗിനെ അഖിലേന്ത്യാ കർഷക കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാനായി നിയമിച്ചു.വലിയ രാഷ്‌ട്രീയ സ്വാധീനമുള്ള ജാട്ട് സമുദായക്കാരായ ഇരുവരുടെയും കോൺഗ്രസ് പ്രവേശനം
ബി.ജെ.പിക്ക് ശക്തമായ രാഷ്‌ട്രീയ സന്ദേശമാണ്.മുൻ ബി.ജെ.പി എംപിയും ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണ സമരത്തിന്റെ മുൻനിരയിലായിരുന്നു ഇരുവരും.
ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട ശേഷം സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി ആസ്ഥാനത്താണ് ഇരുവരും അംഗത്വമെടുത്തത്. അതിനു മുൻപ് ഇരുവരും റെയിൽവേയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പദവി രാജിവച്ചു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയതുമായി ബന്ധപ്പെട്ട് ഇവർക്ക് റെയിൽവേ നോട്ടീസ് അയച്ചിരുന്നു.
പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നഷ്‌ടമായ ഫോഗട്ട് ഗുസ്‌തിയിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയതു മുതൽ നിലനിന്ന അഭ്യൂഹത്തിന് വിരാമമിട്ടാണ് കോൺഗ്രസിൽ ചേർന്നത്. സമരം ചെയ്യുന്ന കർഷകരെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു.
മോശം സമയത്ത് പിന്തുണച്ചത് കോൺഗ്രസ് ആണ്. ബി.ജെ.പി ഒഴികെ എല്ലാ പാർട്ടികളും ഒപ്പം നിന്നു. സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന പാർട്ടിയുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നു. ഗുസ്‌തിതാരങ്ങൾക്കു വേണ്ടി തുടങ്ങിവച്ച യുദ്ധം തുടരും. കോൺഗ്രസിലൂടെ അവർക്ക് നീതി ലഭ്യമാക്കും.
-ഫോഗട്ട്
ഫോഗട്ടിന് ഒളിമ്പിക് മെഡൽ നഷ്‌ടമായപ്പോൾ രാജ്യം ദുഃഖിച്ചെങ്കിലും ബി. ജെ. പി അത് ആഘോഷിച്ചു
-ബജ്‌റംഗ്
കോൺഗസിന് വലിയ ദിനം. പോരാട്ട വീര്യം തെളിയിച്ചാണ് വിനേഷ് ഇവിടം വരെയെത്തിയത്.
--കെ.സി. വേണുഗോപാൽ