1

കോലഞ്ചേരി: എം.സി റോഡ് പെരുമ്പാവൂർ മുതൽ മൂവാ​റ്റുപുഴവരെ അപകടങ്ങളുടെ പെരുമഴക്കാലം. കഴിഞ്ഞ ദിവസം കീഴില്ലം ഷാപ്പുംപടി ഭാഗത്ത് നടന്ന അപകടത്തിൽ കോട്ടയത്ത് നിന്ന് ഷൊർണൂർക്ക് പോവുകയായിരുന്ന മാരുതി സിഫ്റ്റ് കാറും കാലടി കൈപ്ര ഭാഗത്ത് നിന്നും പാലായിലേക്ക് പോവുകയായിരുന്ന മാരുതി കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കോട്ടയം സ്വദേശി മരിച്ചിരുന്നു. രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ഒരാഴ്ച മുമ്പ് മണ്ണൂരിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടമുണ്ടായി. മഴ കനക്കുമമ്പോൾ റോഡിൽ തെന്നി വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്.

ഈ റൂട്ടിൽ പുലർച്ചെയാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ് അപകടങ്ങൾക്ക് കാരണം. എം.സി റോഡിൽ അപകടങ്ങൾ കുറക്കാൻ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ മോട്ടോർ വാഹനവകുപ്പ് പദ്ധതി തുടങ്ങാൻ തീരുമാനിച്ചെങ്കിലും സാമ്പത്തികസഹായം ലഭ്യമാക്കാതെ വന്നതോടെ നടപ്പായില്ല. ഒക്കൽ മുതൽ മണ്ണൂർ വരെ അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയായിരുന്നു. റോഡ് നിയമങ്ങൾ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചശേഷം അവരുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്.

ബ്‌ളാക്ക് സ്‌പോട്ടുകൾ

ഒക്കൽ കാരിക്കോട് വല്ലംപാലം പൊന്മണി റൈസിനുസമീപം പൊലീസ് ക്വാർട്ടേഴ്‌സ് പുല്ലുവഴി പി.കെ.വി കവല തായ്ക്കരചിറങ്ങര കീഴില്ലം അമ്പലംപടി കീഴില്ലം ഷാപ്പ് കീഴില്ലം സെന്റ് തോമസ് സ്‌കൂൾ

ഡ്രൈവിംഗിൽ ഉറക്കം

പ്രധാന വില്ലൻ

സ്​റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടമായി വാഹനം ട്രാക്കിൽ നിന്ന് വ്യതിചലിച്ച് നീങ്ങും കാലിന്റെ ഭാരംകൊണ്ട് ആക്‌സിലേ​റ്റർ അമർന്ന വേഗത വലിയരീതിയിൽ കൂടും ബ്രേക്ക് വേണ്ട സമയത്ത് ഉപയോഗിക്കാൻ കഴിയാതെവരും കഴിഞ്ഞ ദിവസത്തെ അപകടം ഒരു വാഹനത്തിന്റെ ഡ്രൈവറുടെ ഉറക്കം കാരണമെന്ന് പ്രാഥമിക നിഗമനം.

വേണം മുൻകരുതൽ

ശബരിമല സീസൺ തുടങ്ങിയാൽ അതീവശ്രദ്ധ വേണ്ട മേഖല കൂടിയാണിത്. നൂറുകണക്കിന് അന്യസംസ്ഥാന വാഹനങ്ങളടക്കം പോകുന്ന സമയമാണ്. അപകടമൊഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടകരമായ കയ​റ്റിറക്കങ്ങളും വളവുകളും അപകടങ്ങൾ ഇനിയും വിളിച്ചുവരുത്തിയേക്കും.

അശാസ്ത്രീയ നിർമ്മാണം

റോഡ് നിർമ്മാണ ഘട്ടത്തിലുണ്ടായിരുന്ന അലൈൻമെന്റ് ചില സ്വകാര്യ വ്യക്തികളുടെ താത്പര്യത്തിന് അനുസരിച്ച് മാറ്റം വരുത്തിയതോടെ അശാസ്ത്രീയമായ വളവുകളും കയറ്റിറക്കങ്ങളും റോഡിലുണ്ടായി. ഇത് അപകടങ്ങൾ വ‌‌ർദ്ധിക്കാൻ പ്രധാന കാരണമായി മാറി.