കൊച്ചി: ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അംഗീകാരമില്ലാത്ത ലബോറട്ടറിയിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. നെടുങ്കണ്ടം സോറ ട്രേഡിംഗ് കമ്പനിക്കും മാനേജർ രാധാകൃഷ്ണൻ, ലൈസൻസി സനിത ഷഹനാസ് എന്നിവർക്കുമെതിരെ 2014ൽ എടുത്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ റദ്ദാക്കിയത്. കേസെടുക്കാൻ ആധാരമായ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിക്ക്, ടെസ്റ്റിംഗ് ലബോറട്ടറികളുടെ ദേശീയ അക്രഡിറ്റേഷൻ ബോർഡ് (എൻ.എ.ബി.എൽ) നൽകുന്ന അംഗീകാരം ഈ കാലയളവിൽ ഉണ്ടായിരുന്നില്ലെന്ന് കോടതി വിലയിരുത്തി.
2014 ആഗസ്റ്റ് 16നാണ് ഫുഡ് ഇൻസ്‌പെക്ടർ സ്ഥാപനത്തിൽ വില്പനയ്‌ക്ക് വച്ചിരുന്ന ചെറുപയർ പിടികൂടിയത്. ഗവ. അനലിസ്റ്റ്‌സ് ലാബിലെ റിപ്പോർട്ട് എതിരാവുകയും ചെയ്തു. തുടർന്ന് കേസ് നടപടികൾ റാന്നി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നു വരികയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം നിരോധിക്കപ്പെട്ട വസ്തു പയറിൽ ചേർത്തെന്നാണ് കേസ്. കീടങ്ങളുള്ളതായും കണ്ടെത്തി.
ലാബിന് എൻ.എ.ബി.എൽ അക്രഡിറ്റേഷനില്ലാത്തതിനാൽ അവിടത്തെ പരിശോധനാ ഫലം നിയമപരമായി അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.