കൊച്ചി: രാത്രി പത്തുമണിക്കുശേഷം പശ്ചിമകൊച്ചി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകളില്ലെന്ന് പരാതി. രാത്രികാലങ്ങളിൽ കൂടുതലും ദീർഘദൂര സ്വിഫ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. മുമ്പുണ്ടായിരുന്ന പല റൂട്ടുകളും നിറുത്തലാക്കിയതും നിലവിലുള്ള ബസുകൾ വൈറ്റിലവഴി പോകുന്നതാണ് പശ്ചിമ കൊച്ചിയിലേക്കുള്ള സർവീസ് കുറയാൻ കാരണം. 
സൗത്ത്, തോപ്പുംപടി, കുമ്പളങ്ങി വഴി എന്നിവിടങ്ങളിൽ നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കാറുണ്ട്. എന്നാൽ എത്തുന്ന ബസുകളുടെ എണ്ണം വളരെക്കുറഞ്ഞു. 10 മണിക്കും 11 മണിക്കും ഇടയ്ക്ക് തിരുവനന്തപുരം, കാട്ടാക്കട, എന്നിവിടങ്ങളിലേക്ക് ഓരോ ഇടവേളകളിലായി ബസ് സർവീസുകളുണ്ടായിരുന്നു. എന്നാൽ ഇവയൊന്നും ഇപ്പോഴില്ലെന്ന് യാത്രക്കാർ പറയുന്നു.
ബസുകൾ ഒന്നുംതന്നെ നിറുത്തിയിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. രാത്രികാലങ്ങളിൽ കുറഞ്ഞത് ഓരോ മണിക്കൂർ ഇടവിട്ടെങ്കിലും സർവീസ് നടത്തുന്നുണ്ട്. ചില സർവീസുകളിൽ യാത്രക്കാർക്ക് അനുസരിച്ച് മാറ്റം വരുത്താറുണ്ട്.
രാത്രി ആലപ്പുഴയ്ക്കുള്ള ബസുകളിൽ കൂടുതലും ഇതുവഴിയാണ് പോകുന്നതെന്നും എ.ടി.ഒ പറഞ്ഞു.
വിളിച്ചാൽ കിട്ടാത്ത നമ്പർ
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ എൻക്വയറി നമ്പറിൽ ഒരിക്കലും വിളിച്ചാൽ കിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. എപ്പോൾ വളിച്ചാലും ബിസി അല്ലെങ്കിൽ ഈ നമ്പർ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ബസുകളുടെ സർവീസ് വിവരങ്ങൾ ഇതുമൂലം അറിയാൻ കഴിയുന്നില്ലെന്നും യാത്രക്കാർ പറയുന്നു.
പശ്ചിമകൊച്ചി ഭാഗത്തേക്ക് ബസ് സർവീസ് ഒന്നുംതന്നെ നിറുത്തിയിട്ടില്ല. ഫോൺ വിളിച്ചാൽ ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ച് ആവശ്യമായ നടപടി എടുക്കും
എ.ടി.ഒ
എറണാകുളം
മുമ്പ് ആവശ്യാനുസരണം ബസുകളുണ്ടായിരുന്നതാണ്. ഇപ്പോൾ രണ്ടും മൂന്നും മണിക്കൂർ കാത്തിരിക്കണം, പല ബസുകളും റൂട്ട് മാറ്റി വിടുകയാണ്. ബസ് വിവരം അറിയാൻ വിളിച്ചാൽ ഫോൺ കിട്ടുകയുമില്ല
അശോകൻ
യാത്രക്കാരൻ