infopark

കൊച്ചി: ഐ.ടി കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഫോപാർക്ക് 24.28 ശതമാനം വർദ്ധനവ് കൈവരിച്ചു. 2023-24 ലെ കയറ്റുമതി വരുമാനം 11,417 കോടി രൂപയിലെത്തി. എട്ടുവർഷം 3,000 കോടി രൂപയായിരുന്നു ഇൻഫോപാർക്കിന്റെ ഐ.ടി ഉത്പന്ന കയറ്റുമതിയുടെ മൂല്യം. അന്ന് 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമായിരുന്നത് 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമായി വികസിച്ചു. കൊവിഡ് പ്രതിസന്ധിക്കാലത്ത് ഡിജിറ്റലൈസേഷൻ അവസരങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ കമ്പനികൾക്ക് കഴിഞ്ഞതായി ഇൻഫോപാർക്ക് സി.ഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് ജീവനക്കാരെ പരിശീലിപ്പിക്കാനും അവസരത്തിനൊത്തുയരാനും ഇൻഫോപാർക്കിലെ ഐ.ടി ആവാസവ്യവസ്ഥ കാണിച്ച താത്പര്യവും നേട്ടത്തിനു പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ഇൻഫോപാർക്ക് മികച്ച നേട്ടമാണ് കൈവരിച്ചത്.

ഐ.ടി കയറ്റുമതി വളർച്ച

2020-21 ൽ 6,310 കോടി രൂപ (21.35 ശതമാനം),

2021-22 ൽ 8,500 കോടി രൂപ (34.7 ശതമാനം)

2022-23 ൽ 9,186 കോടി രൂപ (8.07 ശതമാനം)

കാക്കനാട് ഇൻഫോപാർക്ക്

ആകെ കെട്ടിടം 87.46 ലക്ഷം ചതുരശ്രയടി

ജീവനക്കാർ 67,000

കമ്പനികൾ 503

ക്യാമ്പസുകൾ കൊരട്ടി, ചേർത്തല

കൊരട്ടിയിൽ 58 കമ്പനികൾ 2000 ജീവനക്കാർ

ചേർത്തലയിൽ 21 കമ്പനികൾ 300 ജീവനക്കാർ