high-court

കൊച്ചി: ക്രൈംബ്രാഞ്ച് എറണാകുളം സെൻട്രൽ യൂണിറ്റ് എസ്.പി എം.ജെ. സോജന് ഐ.പി.എസ് നൽകാൻ സ‌ർക്കാർ സത്യസന്ധതാ സർട്ടിഫിക്കറ്റ് അനുവദിച്ചതിനെതിരെ വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടി ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജൻ പെൺകുട്ടികൾക്കെതിരെ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ നിലവിലുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇത് കണക്കിലെടുക്കാതെയാണ് സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.